Asianet News MalayalamAsianet News Malayalam

'വീണ്ടും ഒരുമിച്ചു!'; ക്വാറന്‍റൈനിന് ശേഷം കുടുംബത്തിനൊപ്പം ചേര്‍ന്നതിന്‍റെ ആഹ്ളാദം പങ്കുവച്ച് പൃഥ്വി

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കഴിഞ്ഞ മാസം 22നാണ് പൃഥ്വിയും സംവിധായകന്‍ ബ്ലെസ്സിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയില്‍ വിമാനമിറങ്ങിയത്. 

prithviraj reunited with his family again
Author
Thiruvananthapuram, First Published Jun 5, 2020, 7:48 PM IST

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂളിനും മടങ്ങിയെത്തിയതിനു ശേഷമുള്ള ക്വാറന്‍റൈനും ശേഷം നടന്‍ പൃഥ്വിരാജ് സുകുമാരന്‍ വീട്ടിലെത്തി കുടുംബത്തിനൊപ്പം ചേര്‍ന്നു. ഭാര്യ സുപ്രിയക്കും മകള്‍ അല്ലിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പ്രകടിപ്പിച്ചത്. തന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന വിവരം പൃഥ്വി രണ്ട് ദിവസം മുന്‍പ് പങ്കുവച്ചിരുന്നു. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയിട്ടാവും വീട്ടിലേക്ക് മടങ്ങുകയെന്നും.

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കഴിഞ്ഞ മാസം 22നാണ് പൃഥ്വിയും സംവിധായകന്‍ ബ്ലെസ്സിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയില്‍ വിമാനമിറങ്ങിയത്. ചിത്രീകരണത്തിനിടെ കൈക്ക് പരുക്കേറ്റിരുന്ന ബ്ലെസ്സി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ പെയ്‍ഡ് ക്വാറന്‍റൈന്‍ സംവിധാനത്തിലായിരുന്നു പൃഥ്വിരാജ്. മെയ് 29നാണ് പൃഥ്വിയുടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയായത്. പിന്നീടുള്ള ദിവസങ്ങള്‍ മറ്റൊരു സുരക്ഷിതകേന്ദ്രത്തിലും ചെലവഴിച്ച ശേഷമാണ് പൃഥ്വിരാജ് വീട്ടില്‍ എത്തിയിരിക്കുന്നത്.

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂളിനിടെ പൃഥ്വിരാജും സംഘവും നേരിട്ട പ്രതിസന്ധി വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രീകരണം പുരോഗമിക്കവെ കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയിലേക്കുള്ള അന്തര്‍ദേശീയ വിമാനസര്‍വ്വീസുകളും ആ സമയത്ത് നിര്‍ത്തിയിരുന്നതിനാല്‍ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ 14ന് ചിത്രീകരണം പുനരാരംഭിച്ച സംഘം മുന്‍നിശ്ചയപ്രകാരം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മടങ്ങിയത്. സഹാറ മരുഭൂമിയിലും ജോര്‍ദ്ദാനിലും സിനിമയ്ക്ക് ഇനിയും ചിത്രീകരണം ബാക്കിയുണ്ട്. അതേസമയം ചിത്രീകരണസംഘത്തിലുണ്ടായിരുന്ന ഒരാളുടെ കൊവിഡ് പരിശോധന പോസിറ്റീവ് ആയിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios