ഇന്ത്യ-പാക് വെടിനിർത്തലിനെക്കുറിച്ചുള്ള സൽമാൻ ഖാന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായി. ഓൺലൈൻ വിമർശനത്തെത്തുടർന്ന് പോസ്റ്റ് പിൻവലിച്ചു. പാകിസ്ഥാൻ വീണ്ടും ആക്രമണം ആരംഭിച്ചതായി അറിഞ്ഞപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനെ ആരാധകർ വിമർശിച്ചു.

മുംബൈ: ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഇത് സംബന്ധിച്ച് നടത്തിയ എക്സ് പോസ്റ്റ് വിവാദമായി. സല്‍മാന്‍ ഇന്ത്യ പാക് വെടിനിര്‍ത്തല്‍ വാര്‍ത്തയ്ക്ക് പിന്നാലെ എക്സ് ഹാൻഡിൽ "വെടിനിർത്തലിന് ദൈവത്തിന് നന്ദി" എന്ന് പോസ്റ്റ് ചെയ്തു. 

എന്നാൽ ഈ പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധം വന്നപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയപ്പോൾ മൗനം പാലിച്ചതിനാണ് സൽമാനെ ഓൺലൈനിൽ ആളുകൾ വിമർശിക്കുന്നത്. എക്‌സിലെ നിരവധി ഉപയോക്താക്കൾ സല്‍മാന്‍റെ പോസ്റ്റിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഈ പോസ്റ്റ് നടന്‍ പിന്നീട് പിന്‍വലിച്ചു. 

"സല്‍മാന്‍ ചിത്രങ്ങള്‍ തിയേറ്ററിൽ ഇറങ്ങുന്ന കാലത്തോളം വെടിനിര്‍ത്തല്‍ അവസാനിക്കില്ല" എന്ന് സല്‍മാന്‍റെ സമീപകാല പരാജയങഅങള്‍ ഓര്‍പ്പിപ്പിച്ച് ഒരു ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, "ഈ ബോളിവുഡ് താരങ്ങള്‍ക്ക് എല്ലാം പാകിസ്ഥാൻ / മിഡിൽ ഈസ്റ്റിൽ നിന്ന് വലിയ ആരാധകവൃന്ദമുണ്ട്, ഗൾഫ് രാജ്യങ്ങളിൽ വലിയ നിക്ഷേപമുണ്ട്. ഇന്ത്യൻ ദേശീയവാദികൾ തങ്ങൾക്കോ ​​അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾക്കോ ​​ഒരു ദോഷവും വരുത്തില്ലെന്ന് അവർക്കറിയാം. അവർക്ക് അത് പ്രശ്നമല്ല." എന്നാണ് എഴുതിയത്. ഇത്തരത്തില്‍ കമന്‍റുകള്‍ വര്‍ദ്ധിച്ചപ്പോഴാണ് സല്‍മാന്‍ തന്‍റെ എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

നിരാശനായ മറ്റൊരു ആരാധകൻ എക്സില്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ് "നിങ്ങളുടെ ഒരു ഭ്രാന്തൻ ആരാധകൻ എന്ന നിലയിൽ, മൂന്ന് ദിവസത്തിന് ശേഷം "വെടിനിർത്തലിന് ദൈവത്തിന് നന്ദി" എന്ന് ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ വീണ്ടും ആക്രമണം ആരംഭിച്ചതായി അറിഞ്ഞപ്പോൾ അത് ഇല്ലാതാക്കുന്നതിന് പകരം എനിക്ക് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ. നിങ്ങൾ ഇന്ത്യയെ നിങ്ങളുടെ രാജ്യത്തിന് പിന്തുണയ്ക്കണം" എന്നാണ് പറഞ്ഞത്. 

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.