വാനമ്പാടി പരമ്പരയിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ വല്ല്യമ്മയായ നിര്‍മ്മലയായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച കഥാപാത്രമാണ് ഉമാനായര്‍

കൊച്ചി: വാനമ്പാടി പരമ്പരയിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ വല്ല്യമ്മയായ നിര്‍മ്മലയായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച കഥാപാത്രമാണ് ഉമാനായര്‍. ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ കണ്ടിട്ട് കാലമിത്തിരിയായി. അസുഖം ബാധിച്ച് കിടപ്പിലായ അമ്മയെ പരിചരിക്കാന്‍ കൊടുങ്ങല്ലൂര്‍ പോയെന്ന രീതിയിലാണ് പരമ്പര മുന്നോട്ടുപോകുന്നത്. 

എന്നാല്‍ പരമ്പരയില്‍നിന്ന് ഉമാനായരെ പുറത്താക്കിയെന്നും, സ്വമേധയാ പോയെന്നുമുള്ള രീതിയിലാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ഉമാനായരുടെ ഫേസ്ബുക്ക് ലൈവുകളും മറ്റും വിരല്‍ ചൂണ്ടിയത് സിനിമാ ഷൂട്ടിംഗും മറ്റുമായി ഉമാനായര്‍ തിരക്കായതാണ് പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ്.

എന്നാല്‍ താന്‍ വാനമ്പാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് യാതൊരു പ്രശ്‌നത്തിന്റേയും ഭാഗമായല്ലെന്നും, അപവാദങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പരമ്പരയില്‍നിന്ന് വിട്ടുപോയിട്ടില്ലെന്നും ഉമ നായര്‍ പറയുന്നു. ചെറിയ ഇടവേള എടുത്ത് താന്‍ വീണ്ടും പരമ്പരയിലേക്ക് മടങ്ങിയെത്തുമെന്നും താരം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'പ്രേക്ഷകര്‍ക്ക് തന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ പിണങ്ങിപോയെന്ന സംസാരമൊക്കെ അടിസ്ഥാനരഹിതമാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാനമ്പാടിയില്‍ സജീവമാകും. വാനമ്പാടി കൂടാതെ മഴവില്‍ മനോരമയിലെ പൂക്കാലം വരവായി എന്ന പരമ്പരയിലും താന്‍ ഇനി ഉണ്ടാകും. അതിലൊരു വില്ലത്തി വേഷമാണുള്ളത്, കുറെ കാലത്തിനുശേഷം വില്ലത്തി കഥാപാത്രം ചെയ്യാന്‍ കഴിയുന്നതിലും സന്തോഷമുണ്ട്.' 

വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രം തനതായ അഭിനയശൈലികൊണ്ട് വലിയൊരുകൂട്ടം ആരാധകരെ ഉണ്ടാക്കിയെടുത്ത കഥാപാത്രമാണ്. സീരിയലുകളില്‍ കഥാപാത്രങ്ങളെ കാണാതാകുന്നത് പുത്തരിയല്ല. താരങ്ങള്‍ പിണങ്ങിപോകുമ്പോളും, വിദേശത്ത് പോകുമ്പോഴും മറ്റും താരങ്ങളെ മാറ്റുന്നതും താരങ്ങളെ കഥയില്‍ കൊല്ലുന്നതും പതിവാണ്. പക്ഷെ നിര്‍മ്മല പോയതിന്റെയത്ര കോലാഹലം മറ്റാരുടേയും തിരോധാനത്തില്‍ ഉണ്ടായിട്ടില്ല.

View post on Instagram