കാസ്റ്റിംഗ് കോളിന് ഉത്തരേന്ത്യയില്‍ നിന്നുവരെ പ്രതികരണം ലഭിച്ചുവെന്ന് സംവിധായകന്‍

നടീനടന്മാര്‍ക്കു വേണ്ടി മാത്രമല്ല, സിനിമയില്‍ ഉപയോഗിക്കുന്ന ചില പ്രോപ്പര്‍ട്ടികള്‍ക്കു വേണ്ടിയും ലൊക്കേഷനുകള്‍ക്കുവേണ്ടിയും സംവിധായകര്‍ ചിലപ്പോഴൊക്കെ കാസ്റ്റിംഗ് കോള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഒരു കാസ്റ്റിംഗ് കോള്‍ ആയിരുന്നു തന്‍റെ പുതിയ ചിത്രത്തിനുവേണ്ടി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ നടത്തിയത്. 'പ്രതി പ്രണയത്തിലാണ്' എന്ന സിനിമയ്ക്കുവേണ്ടി കാണാന്‍ വ്യത്യസ്‍തതയുള്ള ഒരു പഴയ മോഡല്‍ വാന്‍ ആണ് സംവിധായകന്‍ നടത്തിയത്. ഒട്ടേറെ അപേക്ഷകളാണ് തേടിയെത്തിയതെന്ന് അദ്ദേഹം പറയുന്നു. അവസാനം അദ്ദേഹം മനസ്സില്‍ കണ്ട തരത്തില്‍ ഒരു വാഹനം തന്നെ മുന്നിലെത്തി. 1967 മോഡല്‍ ഒരു വോക്സ്‍വാഗന്‍ കോമ്പിയാണ് അത്.

Add Asianetnews as a Preferred SourcegooglePreferred

കാസ്റ്റിംഗ് കോളിന് ഉത്തരേന്ത്യയില്‍ നിന്നുവരെ പ്രതികരണം ലഭിച്ചുവെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വാഹനം ലഭിച്ചത് തൃശൂരില്‍ നിന്നാണ്. "അതെ, ഇതാണ് മാൻ മനസ്സിൽ കണ്ട വണ്ടി. എന്‍റെ മനസ്സിലെ കഥയിൽ ഇവനാണ് ഏറ്റവും അനുയോജ്യൻ", വിനോദ് ഗുരുവായൂര്‍ പറയുന്നു. എന്നാല്‍ വാഹനം ക്യാമറയ്ക്കു മുന്നില്‍ എത്തിക്കുന്നതിനു മുന്‍പായി ചില മിനുക്കുപണികള്‍ നടത്തേണ്ടതുണ്ട്. അതിനായി തൊടുപുഴയിലാണ് ഇപ്പോള്‍ വാഹനമുള്ളത്. അതേസമയം ഒട്ടേറെ അപേക്ഷകളാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. 

'മിഷന്‍ സി'യ്ക്കു ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. വാഗമണ്ണിന്‍റെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. അമല്‍ നീരദിന്‍റെ 'വരത്തനി'ല്‍ ചിത്രീകരണം നടത്തിയ വീടാണ് ഈ ചിത്രത്തില്‍ പൊലീസ് സ്റ്റേഷനായി മാറുന്നത്. സംവിധായകനൊപ്പം മുരളി ഗിന്നസും രചനയില്‍ സഹകരിക്കുന്നുണ്ട്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona