അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനായിരുന്നു ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി 42 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള വിവാഹം എന്ന് നടക്കുമെന്നതിനെക്കുറിച്ച് ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ഒടുവില്‍ 2017ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ വിവാഹം രഹസ്യമായി സൂക്ഷിക്കാന്‍ ഇരുവരും ചെയ്ത കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അനുഷ്ക വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനായിരുന്നു ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി 42 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സെലിബ്രിറ്റി വിവാഹമായി നടത്താന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും താല്‍പര്യമില്ലായിരുന്നു. അതിനാല്‍ പല സാഹചര്യങ്ങളിലും വ്യാജപേരുകള്‍വരെ ഞങ്ങള്‍ ഉപയോഗിച്ചു. വിവാഹത്തിന് ഭക്ഷണമൊരുക്കുന്നവരെ ഏല്‍പ്പിക്കുമ്പോള്‍ കോലി, രാഹുല്‍ എന്ന പേരാണ് ഉപയോഗിച്ചത്-അനുഷ്ക പറഞ്ഞു.

2017 ഡിസംബര്‍ 11നായിരുന്നു അനുഷ്കയും കോലിയും തമ്മിലുള്ള വിവാഹം. മെയ് അവസാനം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ക്യാപ്റ്റന്‍ കോലിയുടെ കൈപിടിച്ച് അനുഷ്കയുമുണ്ടാകും. എന്നാല്‍ ഇംഗ്ലണ്ടിലെ തന്റെ ചെലവുകള്‍ സ്വയം വഹിക്കുമെന്ന് അനുഷ്ക പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.