വാര്‍ത്താസമ്മേളനത്തിനുശേഷം പതിവുപോലെ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനെത്തിയ ആരാധകനാണ് പിന്റുവെന്നായിരുന്നു കോലി ആദ്യം കരുതിയത്. എന്നാല്‍ പിന്റുവിന്റെ കോലി ആരാധാന അറിയാവുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ഷര്‍ട്ടൂരാന്‍ പറയുകയായിരുന്നു.

വിശാഖപട്ടണം: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും കടുത്ത ആരാധകരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നെഞ്ചില്‍ പച്ചകുത്തിയ കടുത്ത ആരാധകനെ അധികം പേരും കണ്ടിട്ടുണ്ടാവില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് വിശാഖപട്ടണത്ത് വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് കോലി തന്റെ കടുത്ത ആരാധകനായ പിന്റു ബെഹ്റയെ ചേര്‍ത്തുപിടിച്ച് സ്നേഹം പ്രകടിപ്പിച്ചത്.

വാര്‍ത്താസമ്മേളനത്തിനുശേഷം പതിവുപോലെ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനെത്തിയ ആരാധകനാണ് പിന്റുവെന്നായിരുന്നു കോലി ആദ്യം കരുതിയത്. എന്നാല്‍ പിന്റുവിന്റെ കോലി ആരാധാന അറിയാവുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ഷര്‍ട്ടൂരാന്‍ പറയുകയായിരുന്നു. ഷര്‍ട്ടൂരിയപ്പോഴാണ് പിന്റുവിന് തന്നോടുള്ള ആരാധന കോലിക്ക് ശരിക്കും മനസിലായത്. നെഞ്ചില്‍ കോലിയുടെ മുഖം പച്ചകുത്തിയ ടിന്റു മുതുകില്‍ കോലിയുടെ ജേഴ്സി നമ്പറായ 18 എന്ന് വലുപ്പത്തില്‍ ടാറ്റൂ ചെയ്തിരുന്നു, തീര്‍ന്നില്ല കോലിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളെല്ലാം മുതകില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.

ഒഡീഷയിലെ ബെറാംപൂര്‍ സ്വദേശിയായ പിന്റു കോണ്‍ട്രാക്ടര്‍ കൂടിയാണ്. മൂന്നുവര്‍ഷം മുമ്പ് ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ലസിത് മലിംഗയെ അടിച്ചുപറത്തിയ കോലിയുടെ ഇന്നിംഗ്സിനുശേഷമാണ് തനിക്ക് കോലിയോടുള്ള ആരാധന തലയ്ക്ക് പിടിച്ചതെന്നും അതിനുശേഷമാണ് പച്ചകുത്തല്‍ തുടങ്ങിയതെന്നും പിന്റു പറയുന്നു.