കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയത് ഓപ്പണിങ് കൂട്ടുകെട്ടിന്റെ ഇംപാക്ടായിരുന്നു

നിലവിലെ ചാമ്പ്യന്മാര്‍, മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പ‍ര്‍ കിങ്സും കഴിഞ്ഞാല്‍ ആരെന്ന ചോദ്യത്തിന് ഉത്തരം, അതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കിരീടം നേടിത്തന്നെ നായകനെ ഒപ്പം നിര്‍ത്താനാകാതെ പോയെങ്കിലും ടൈറ്റില്‍ പ്രതിരോധിക്കാൻ പോന്നൊരുടീമുമായാണ് പുതിയ സീസണിന് കൊല്‍ക്കത്ത ഒരുങ്ങുന്നത്. ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ സന്തുലിതമാണ് കൊല്‍ക്കത്ത, പോരായ്മകളുടെ എണ്ണം താരതമ്യേന കുറവാണ് താനും.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയത് ഓപ്പണിങ് കൂട്ടുകെട്ടിന്റെ ഇംപാക്ടായിരുന്നു. ഗംഭീറിന്റെ വരവോടെ ഓപ്പണിങ്ങിലേക്ക് ചുവടുമാറ്റിയ സുനില്‍ നരെയ്നും പകരക്കാരനായെത്തിയ ഫില്‍ സാള്‍ട്ടുമായിരുന്നു ഇന്നിങ്സിന് തുടക്കമിട്ടിരുന്നത്. 12 മത്സരങ്ങളില്‍ നിന്ന് സഖ്യം നേടിയത് 559 റണ്‍സ്. 488 റണ്‍സ് നരെയ്ന്റെ പേരിലും 435 റണ്‍സ് സാള്‍ട്ടും നേടി. 

എന്നാല്‍, ഫില്‍ സാള്‍ട്ടിന്റെ സംഭാവന ഇത്തവണ ആര് നല്‍കുമെന്ന ആശങ്കയ്ക്ക് കൊല്‍ക്കത്ത കണ്ടെത്തിയ പരിഹാരമാണ് ക്വിന്റണ്‍ ഡി കോക്ക്. പോയ സീസണിലെ മങ്ങിയ പ്രകടനം ചാമ്പ്യന്മാര്‍ക്കൊപ്പം തിളക്കമുള്ളതാക്കേണ്ടതുണ്ട് ഡി കോക്കിന്. 

നരെയ്നും ഡി കോക്കിനും പിന്നിലായി അണിനിരക്കുന്ന ബാറ്റിങ് നിരതന്നെയാണ് കൊല്‍ക്കത്തയെ ഭയപ്പെടേണ്ടതിന്റെ കാരണവും. വെങ്കിടേഷ് അയ്യര്‍, രമണ്‍ദീപ് സിങ്, അജിങ്ക്യ രഹാനെ, റിങ്കു സിങ്, ആന്ദ്രെ റസല്‍ വരെ നീളുന്നു കൊല്‍ക്കത്തയുടെ ആദ്യ ചോയ്സുകള്‍. മനീഷ് പാണ്ഡെ, അംഗ്രിഷ് രഘുവൻശി, റഹ്മാനുള്ള ഗുര്‍ബാസ്, റോവ്മാൻ പവല്‍, മൊയീൻ അലി എന്നീ പേരുകള്‍ കൊല്‍ക്കത്തയുടെ ബെഞ്ച് സ്ട്രെങ്തിന്റെ ആഴം കാണിക്കുന്നു.

റണ്‍സുകളുടെ എണ്ണത്തിലും സ്ട്രൈക്ക് റേറ്റിന്റെ വലുപ്പത്തിലും കൊല്‍ക്കത്തയ്ക്ക് ബാലൻസുണ്ട്. 180 സ്ട്രൈക്ക് റേറ്റിലായിരുന്നു നരെയ്ന്റെ 488 റണ്‍സ്. വെങ്കിടേഷ് അയ്യ‍റിന്റെ സ്ട്രൈക്ക് റേറ്റ് 158 ആണ്, റസലിന്റേത് 185, റിങ്കുവിന്റേത് 148, രഘുവൻശിയുടേത് 155. ആദ്യ പന്തുമുതല്‍ ഫിയര്‍ലെസ് ആൻഡ് അറ്റാക്കിങ് മന്ത്രയിലാകും കൊല്‍ക്കത്ത കളിമെനയുക എന്നത് തീര്‍ച്ച. അത് തടയണമെങ്കില്‍ ഏഴാം നമ്പര്‍ വരെ നീളുന്ന ബാറ്റിങ് നിരയെ തക‍ര്‍ക്കേണ്ടി വരും എതിരാളികള്‍ക്ക്. 

കഴിഞ്ഞ സീസണില്‍ വിക്കറ്റുവേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 15ല്‍ ഇടം നേടിയത് നാല് കൊല്‍ക്കത്ത താരങ്ങളാണ്. സുനില്‍ നരെയ്ൻ പിഴുതത് 17 വിക്കറ്റുകള്‍, റസലും ഹര്‍ഷിത് റാണയും 19 വീതം. 21 വിക്കറ്റുമായി വരുണ്‍ ചക്രവ‍‍ര്‍ത്തിയായിരുന്നു കൊല്‍ക്കത്ത നിരയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഹര്‍ഷിതിന്റെ പരിചയസമ്പത്തിന്റെ അഭാവം മാത്രമാണ് നാല് പേരില്‍ എടുത്ത് പറയാനുള്ളത്. വരുണും നരെയ്നും എത്രത്തോളം അപകടകാരികളാണെന്നത് ഐപിഎല്ലിന്റെ ചരിത്രം നോക്കിയാല്‍ വ്യക്തം. റസലിന്റെ ബ്രാവൊ സ്റ്റൈല്‍ സ്ലൊ ബോളുകള്‍ക്ക് മറുമരുന്ന് കണ്ടെത്തേണ്ടി വരും എതിരെ വരുന്നവര്‍ക്ക്.

പേസ് നിര പരിശോധിച്ചാലാണ് കൊല്‍ക്കത്തയ്ക്ക് അല്‍പ്പം പോരായ്മയുള്ളത്. അത അത്രപോരായ്മയല്ലെന്ന് അവരുടെ ഓള്‍റൗണ്ടര്‍മാരുടെ നീണ്ട പട്ടിക നോക്കിയാല്‍ അറിയാം. മിച്ചല്‍ സ്റ്റാര്‍ക്കെന്ന ഇതിഹാസത്തിന്റെ പകരക്കാരനായി എത്തിയ ആൻറിച്ച് നോര്‍ക്കെ ആ വിടവ് നികത്തുമോയെന്നത് സംശയമാണ്. ഐപിഎല്ലിലെ വേഗപ്പന്തുകാരില്‍ മുന്നിലുള്ള നോര്‍ക്കെയെ ഏറെക്കാലമായി പരുക്ക് വലയ്ക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ ജോലിഭാരം കൂടിയാല്‍ നോര്‍ക്കെയ്ക്ക് എത്രത്തോളം സീസണില്‍ മുന്നോട്ട് പോകാൻ സാധിക്കുമെന്നത് ചോദ്യചിഹ്നമാകും. 

ഉമ്രാൻ മാലിക്കും സ്പെൻസര്‍ ജോണ്‍സണും മാത്രമാണ് രഹാനെയ്ക്ക് മുന്നില്‍ അവശേഷിക്കുന്ന ഓപ്ഷനുകള്‍. ചന്ദ്രകാന്ത് പണ്ഡിറ്റെന്ന തന്ത്രജ്ഞനും രഹാനെയെന്ന വെട്ടേരനും മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ കൂടി ബാക്കിയാക്കിയാണ് ഗംഭീറും ശ്രേയസും ക്യാമ്പ് വിട്ടത്. അത് ഭാവിയിലേക്ക് ഒരു നായകനെ വാര്‍ത്തെടുക്കുക എന്നതാണ്. കൊല്‍ക്കത്തയുടെ നിലവിലെ വിലയിരുത്തലുകള്‍ നോക്കിയാല്‍ വെങ്കിടേഷ് അയ്യര്‍ക്കായിരിക്കും നറുക്ക് വീഴുക.