പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ പിഴുത് രാജസ്ഥാന് മേല്‍ക്കൈ സ്ഥാപിക്കുന്ന ആര്‍ച്ചറിനെ രണ്ട് ഓവറില്‍ ഇക്വേഷനില്‍ നിന്ന് തന്നെ തുടച്ചുമാറ്റി ഗുജറാത്ത് നായകൻ

വൈഭവ് സൂര്യവംശിയുടെ രണ്ട് അസാധരണ ഇന്നിങ്സുകള്‍ക്ക് സാക്ഷ്യം വഹിച്ചുകഴിഞ്ഞു മുലൻപൂർ. ഇനിയാ തിങ്ങിനിറഞ്ഞ ഗ്യാലറിയെ അത്ഭുതപ്പെടുത്താൻ മാത്രം എന്താണ് ബാക്കിയുള്ളത്, ഒന്നുമില്ലെന്നാണ് കരുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പക്ഷേ, ടി20 ഫോർമാറ്റിന്റെ ബ്രൂട്ടാലിറ്റിക്ക് അപ്പുറം ചിലതുണ്ട് ക്രിക്കറ്റില്‍, ഗെയിമിന്റെ ഏസ്‌തെറ്റിക്ക്‌സിനെ മുഴുവൻ ആവാഹിക്കുന്ന നിമിഷങ്ങള്‍. അത്തരം ഇന്നിങ്സുകള്‍ സംഭവിക്കുമ്പോള്‍ മൈതാനത്ത് ഫീല്‍ഡര്‍മാരുടെ സാന്നിധ്യം പോലും അപ്രസക്തമാകും. ഒരു ബാറ്ററുടെ ഇന്റലിജൻസും, ബ്രില്യൻസും, ടൈമിങ്ങുമെല്ലാം സമം ചേരുമ്പോഴാണ് അത് സംഭവിക്കുക.

ഗുജറാത്ത് ടൈറ്റൻസിന്റെ ഡഗൗട്ടില്‍ നിന്ന് മുലൻപൂരിലെ മൈതാനത്തേക്ക് അയാള്‍ ചുവടുവെച്ചു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ നിന്ന് തുടങ്ങാം, അവിടെ നിന്നല്ലാതെ എങ്ങനെ.

പവര്‍പ്ലേയുടെ ആനുകൂല്യങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു, ഫീല്‍ഡര്‍മാരെ പരസ്യറോപ്പുകള്‍ക്ക് അരികിലേക്ക് റിയാൻ പരാഗ് പറഞ്ഞയക്കുകയാണ്. ബ്രിജേഷ് ശര്‍മയാണ് ബൗളര്‍. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഫുള്ളിഷ് ഡെലിവെറി. ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞൊരു ഡിഫൻസീവ് പുഷ്. അത്രമാത്രമെ അയാള്‍ ചെയ്തൊള്ളു, നിമിഷങ്ങള്‍ക്കുള്ളില്‍ കവറിലൂടെ ആ പന്ത് ബൗണ്ടറിയിലേക്ക്. ടൈമിങ്, എലഗൻസ്, ക്ലാസ്. പ്ലേസ്മെന്റ്. വൈഭവ് സൂര്യവംശിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. ഇറ്റ് വാസ് ശുഭ്മാൻ ഗില്‍. ദ പ്രിൻസ്.

രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 215 റണ്‍സ് എന്ന വലിയ വിജയലക്ഷ്യം, അത് തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് മാത്രം മറികടക്കുക ഗില്ലിന് സാധ്യമാകുമോയെന്നതായിരുന്നു ആശങ്ക. ധരംശാലയില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ തന്റെ സ്വഭാവികശൈലിയില്‍ നിന്ന് വ്യതിചലിച്ചുള്ള ശ്രമമായിരുന്നു ഗില്ലിന്റെ സ്റ്റമ്പുകള്‍ നിലം പതിക്കാൻ കാരണമായത്. ഭുവിയായുള്ള മാച്ചപ്പില്‍ കാലിടറി.

മുലൻപൂരില്‍ ആര്‍ച്ചറായിരുന്നു ഭുവിയുടെ സ്ഥാനത്ത്. ആര്‍ച്ചറിനെതിരെ 30 പന്തില്‍ 36 റണ്‍സ് മാത്രം, മൂന്ന് തവണ പുറത്തായി. ഇംഗ്ലണ്ട് പേസറുടെ ആദ്യ ലീഗല്‍ ഡെലിവെറിക്ക് ഉത്തരം തന്റെ ഐക്കോണിക്ക് ഷോര്‍ട്ട് ആം പുള്ളിലൂടെയായിരുന്നു ഗില്‍ നല്‍കിയത്. ശേഷം ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിലൂടെ ഒരു ഫ്ലിക്ക്. മൂന്നാം ഓവറില്‍ ഒരിക്കല്‍ക്കൂടി ആര്‍ച്ചറെത്തി, നാലാം പന്തില്‍ ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിലേക്ക് മറ്റൊരു പുള്‍, പിന്നാലെ സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട് മറ്റൊരു ബൗണ്ടറി കൂടി.

പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ പിഴുത് രാജസ്ഥാന് മേല്‍ക്കൈ സ്ഥാപിക്കുന്ന ആര്‍ച്ചറിനെ രണ്ട് ഓവറില്‍ ഇക്വേഷനില്‍ നിന്ന് തന്നെ തുടച്ചുമാറ്റി ഗുജറാത്ത് നായകൻ. ഒരു അഗ്രസീവ് ഷോട്ടുപോലും ഇവിടെയുണ്ടായില്ല, ഓള്‍ ക്ലാസ്. ഒൻപതാം ഓവറില്‍ അര്‍ദ്ധ സെഞ്ചുറി.

10-ാം ഓവറില്‍ സാക്ഷാല്‍ രവീന്ദ്ര ജഡേജയെ അനായാസം ഗില്‍ നേരിട്ടവിധം. ജഡേജയെപ്പോലെ ക്വിക്കര്‍ ആയ ഒരു സ്പിന്നറെ ക്രീസുവിട്ടിറങ്ങി ലോങ് ഓഫിന് മുകളിലൂടെ 82 മീറ്റര്‍ അകലെയാണ് നിക്ഷേപിച്ചത്. ഗില്ലിന്റെ ബാറ്റില്‍ നിന്ന് പന്തുയരുമ്പോള്‍ അത് ബൗണ്ടറി റോപ്പ് താണ്ടുമെന്ന് തോന്നിച്ചിരുന്നില്ല, ടൈമിങ്ങും ഫൂട്ട്‌വ‍ര്‍ക്കുമായിരുന്നു അവിടെ ഗില്‍ ഉപയോഗിച്ചത്. ലോങ് ലെഗിലേക്ക് ഒരു സ്വീപ്പ് സിക്‌സും പിന്നാലെ ഒരു സ്ക്വയര്‍ കട്ടും. ഹി വാസ് ഫൈൻഡിങ് ദ ഗ്യാപ്‌സ് വിത്ത് ഈസ്.

യാഷ് രാജിനും നന്ദ്രെ ബര്‍ഗറിനുമൊക്കെ ആര്‍ച്ചറിന്റെ പാത തന്നെയായിരുന്നു. യാഷ് രാജിനെതിരായ ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവൊക്കെ ഗില്‍ പൂര്‍ത്തിയാക്കുമ്പോള്‍ കമന്ററി ബോക്സിലുണ്ടായിരുന്നു സുനില്‍ ഗവാസ്ക്കറിനും ഇയാൻ ബിഷപ്പിനുമൊക്കെ വര്‍ണിക്കാൻ പോലും വാക്കുകളില്ലായിരുന്നു, പലപ്പോഴും അവര്‍ നിശബ്ദമായി ഗില്ലിന്റെ ബാറ്റിങ് ആസ്വദിച്ചു. സായി സുദര്‍ശനൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ട്, ഐപിഎല്‍ പ്ലേ ഓഫുകളിലെ ഏറ്റവും വലിയ പാര്‍ട്ട്‌ണര്‍ഷിപ്പ്, 167 റണ്‍സ്.

14-ാം ഓവറില്‍ ജഡേജയെ എക്‌സ്ട്രാ കവറിലേക്ക് അയച്ച് സെഞ്ചുറി പൂര്‍ത്തിയാക്കി. ഐപിഎല്‍ കരിയറിലെ അഞ്ചാം ശതകം. സ്വന്തം മണ്ണില്‍ പിഴയ്ക്കാത്ത ചുവടുകളും കൈവേഗവും, ഗില്‍ തന്റെ സംഘത്തെ അപ്പോഴേക്കും ഫൈനലിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചിരുന്നു. ആര്‍ച്ചര്‍ ആ ബാറ്റില്‍ ഒടുവില്‍ ജയിക്കുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. 53 പന്തില്‍ 104 റണ്‍സ്, 15 ഫോറും മൂന്ന് സിക്‌സും. പവര്‍പ്ലേയ്ക്ക് ശേഷം 34 പന്തില്‍ 75 റണ്‍സ്. തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയ ആറ് സന്ദര്‍ഭങ്ങളുണ്ടായിരുന്നു ഗില്ലിന്റെ ഇന്നിങ്സില്‍, അപൂര്‍വം.

മത്സരശേഷം ഗില്‍ പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. I was only looking at the gaps and looking at the bowlers and looking at where I want to hit the ball. I wasn't looking to hit the ball too hard. അയാള്‍ നടപ്പിലാക്കി, ഇനി ഒരു മത്സരദൂരം, ഒരിക്കല്‍ക്കൂടി ഇതിഹാസത്തിന്റെ സംഘത്തിനെതിരെ.