തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ‍സഞ്ജുവിന്റെയും ചാരുലതയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നത്. 

തിരുവനന്തപുരം: പ്രണയസുരഭിലമായ അ‍ഞ്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ തന്റെ സഖിയായി ചാരുലതയെ ജീവിതത്തിലേക്ക് ചേർത്തുപ്പിടിച്ചത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു സഞ്ജു ചാരുലതയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇന്ന് സഞ്ജു‍-ചാരുലത ദമ്പതികൾ തങ്ങളുടെ സന്തോഷകരമായ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്.

വിവാഹത്തിന് ശേഷം ഒരുമിച്ച് കഴിഞ്ഞ ഒരുവർഷത്തെക്കുറിച്ച് സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ‌ കുറിച്ച വാക്കുകൾ ഹൃദയഭരിതമാണ്. തന്റെ പങ്കാളിയെക്കുറിച്ച് വാചാലനാകുകയാണ് സഞ്ജു. ''ഒന്നിനും നിന്നോടുള്ള എന്റെ പ്രണയത്തെ മാറ്റാനാകില്ല. ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാം. ഒന്ന് നിനക്ക് ഉറപ്പിക്കാം, നിന്റെ സ്നേഹത്തെക്കാൾ വലുതായി മറ്റൊന്നും ഞാൻ‌ ആവശ്യപ്പെടില്ല. നന്ദി...എന്റെ ജീവിതം മനോഹരവും പ്രത്യേകതയുള്ളതും ആക്കിയതിന്. നിന്റെ കൂടെയുള്ളപ്പോൾ ഞാൻ വളരെയധികം സന്തോഷവാനാണ്. ഈ ജീവിതത്തിൽ നിനക്കൊപ്പം ജീവിക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു'', സഞ്ജു കുറിച്ചു.

View post on Instagram

തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ‍സഞ്ജുവിന്റെയും ചാരുലതയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നത്. അന്നേദിവസം നടന്ന വിവാഹസത്കാരത്തിൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് വിവാഹാശംസകളുമായി എത്തിയിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ചാരുതലയുമായുള്ള പ്രണയത്തെക്കുറിച്ച് സ‍ഞ്ജു വെളിപ്പെടുത്തിയത്. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതിന് ശേഷമായിരുന്നു വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയായിരുന്നു തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.

Read More: സഞ്ജുവിന് ആശംസയുമായി രാഹുല്‍ ദ്രാവിഡും; പ്രണയവിവാഹം താരനിബിഡം