59ന് മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസീലന്‍ഡിനെ നാലാം വിക്കറ്റില്‍ ടെയ്‌ലര്‍- ലഥാം സഖ്യമാണ് കരകയറ്റിയത്. ഇരുവരും അര്‍ദ്ധ സെഞ്ചുറി നേടി. 

ബേ ഓവല്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ന്യൂസീലന്‍ഡ് കരപിടിക്കുന്നു. 59ന് മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസീലന്‍ഡിനെ നാലാം വിക്കറ്റില്‍ ടെയ്‌ലര്‍- ലഥാം സഖ്യമാണ് രക്ഷിച്ചത്. ഇരുവരും അര്‍ദ്ധ സെഞ്ചുറി നേടി. എന്നാല്‍ 119 റണ്‍സിന്‍റെ ഈ കൂട്ടുകെട്ട് പൊളിച്ച് ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചു. പരമ്പരയില്‍ ആദ്യമായാണ് ടെയ്‌ലര്‍ ഫോമിലാകുന്നത്. 

40 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 191 എന്ന നിലയിലാണ് കിവീസ്. ടെയ്‌ലറും സാന്‍റ്‌നറുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് സ്‌കോര്‍ കാര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ(7) നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ ഭുവി വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചു.

മൂന്നാം വിക്കറ്റില്‍ വില്യംസനും ടെയ്‌ലറും കിവീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ചാഹലിന്‍റെ പന്തില്‍ വണ്ടര്‍ ക്യാച്ചില്‍ വില്യംസനെ(28) മടക്കി പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. മിഡ് വിക്കറ്റില്‍ ഇടത്തോട്ട് മുഴുനീള ഡൈവിംഗിലായിരുന്നു പാണ്ഡ്യയുടെ സാഹസികത. എന്നാല്‍ പിന്നീടൊന്നിച്ച ടെയ്‌ലറും ലഥാമും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ലഥാമിനെ പുറത്താക്കി ചാഹല്‍ അടുത്ത പ്രഹരം ഏല്‍പിച്ചതിന് പിന്നാലെ ആറ് റണ്‍സെടെത്ത നിക്കോളിസിനെ പാണ്ഡ്യയും മടക്കി.