ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഹെന്‍ട്രിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 236 റണ്‍സ് വിജയലക്ഷ്യം കുറിച്ച ഹൈദരാബാദിനെതിരെ, കൂപ്പര്‍ കൊണോലിയുടെ സെഞ്ചുറിക്കും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്ത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 33 റണ്‍സിന് ജയിച്ചതോടെയാണ് ഹൈദരാബാദ് ഒന്നാമതെത്തിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനാണ് സാധിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ ഹെന്‍ട്രിച്ച് ക്ലാസന്‍ (43 പന്തില്‍ 63), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കൂപ്പര്‍ കൊണോലി (59 പന്തില്‍ 107) സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലേക് നയിക്കാന്‍ സാധിച്ചില്ല. ജയത്തോടെ 11 മത്സരങ്ങൡ 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതെത്തി. പഞ്ചാബിന് 10 മത്സരങ്ങളില്‍ 13 പോയിന്റാണുള്ളത്.

കൊണോലിക്ക് പുറമെ മറ്റാര്‍ക്കും പഞ്ചാബ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 59 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും ഏഴ് ഫോറും നേടി. മാര്‍കസ് സ്റ്റോയിനിസ് (28), സൂര്യഷന്‍ഷ് ഷെഡ്‌ഗെ (25), മാര്‍കോ യാന്‍സന്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പ്രിയാന്‍ഷ് ആര്യ (1), പ്രഭ്‌സിമ്രാന്‍ സിംഗ് (3), ശ്രേയസ് അയ്യര്‍ (5), ശശാങ്ക് സിംഗ് (4) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. വിജയ്കുമാര്‍ വൈശാഖ് (1) കൊണോലിക്കൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, അഭിഷേക് ശര്‍മ (13 പന്തില്‍ 35), ട്രാവിസ് ഹെഡ് (19 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഹൈബദരാബാദിന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിേചര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഹെഡ് - കിഷന്‍ സഖ്യം 30 റണ്‍സും ചേര്‍ത്തു. ഏഴാം ഓവറില്‍ ഹെഡും മടങ്ങി. യൂസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. പിന്നീട് ക്ലാസന്‍ - കിഷന്‍ സഖ്യം ഹൈദരാബാദിനെ മുന്നോട്ട് നയിച്ചോ. ഇരുവരും നല്‍കിയ ക്യാച്ച് അവസരങ്ങള്‍ പഞ്ചാബ് താരങ്ങള്‍ തുടക്കത്തില്‍ തന്നെ വിട്ടുകളഞ്ഞിരുന്നു. കിട്ടിയ അവസരം മുതലാക്കിയ ഇരുവരും പഞ്ചാബ് ബൗളര്‍മാരെ ഗ്രൗണ്ടിന് നാല് ഭാഗത്തേക്കും പായിച്ചു.

15-ാം ഓവറില്‍ കിഷന്‍ മടങ്ങി. അര്‍ഷ്ദീപിനായിരുന്നു കിഷന്റെ വിക്കറ്റ്. 32 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. കിഷന് ശേഷം നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം (13 പന്തില്‍ പുറത്താവാതെ 29) മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 69 റണ്‍സാണ് ചേര്‍ത്തത്. അവസാന പന്തില്‍ പുറത്തായ ക്ലാസന്‍ നാല് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു.

പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, കൂപ്പര്‍ കൊണോലി, ശ്രേയസ് അയ്യര്‍, ശശാങ്ക് സിംഗ്, സൂര്യന്‍ഷ് ഷെഡ്ഗെ, മാര്‍കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, വിജയകുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, സ്മരണ്‍ രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍.

YouTube video player