പരമ്പരയിലെ താരമായി റാഷിദ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു

ഡെറാഡൂണ്‍: ലോക ക്രിക്കറ്റിലെ പുതുശക്തികളായി അഫ്ഗാനിസ്ഥാന്‍ ഉദിച്ചുയരുകയാണ്. കരുത്തരായ ബംഗ്ലാദേശിനെതിരേ ട്വന്‍റി20 പരമ്പര ത്രസിപ്പിക്കുന്ന ജയവുമായി അഫ്ഗാന്‍ പരമ്പരനേട്ടം ആഘോഷിച്ചു. അവസാന പന്ത് വരെ ആവേശം അലയടിച്ച പോരാട്ടത്തിനൊടുവില്‍ ഒരു റണ്‍സിന്‍റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. 

ലോകക്രിക്കറ്റിലെ അത്ഭുതബൗളര്‍ എന്ന വിശേഷണം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ റാഷിദ് ഖാന്‍റെ മാസ്മരിക ബൗളിംഗാണ് അഫ്ഗാന്‍റെ വിജയകാഹളത്തിന് പിന്നിലെ ശക്തിയായത്. ഡത്ത് ഓവറുകളില്‍ റാഷിദ് അത്ഭുതംകാട്ടുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിന്റെ പോരാട്ടം144 ല്‍ അവസാനിച്ചു.

അവസാന മൂന്ന് ഓവറുകളില്‍ 33 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ബംഗ്ലാദേശിനെ റാഷിദ് വരിഞ്ഞ് മുറുക്കി. 18-ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് റാഷിദ് വിട്ടുനല്‍കിയത്. 19-ാം ഓവറില്‍ കരീം 21 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ റാഷിദ് കളി പിടിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് 7 റണ്‍സ് മാത്രമാണ് നേടാനായത്.

പരമ്പരയിലെ താരമായി റാഷിദ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിനായി അഫ്ഗാന്‍ ഇന്ത്യയിലേക്ക് എത്തുകയാണ്. ക്രിക്കറ്റിലെ ശിശുക്കളാണെന്ന വിലയിരുത്തലുമായി തങ്ങളെ സമീപിക്കരുതെന്ന മുന്നറിയിപ്പാണ് അഫ്ഗാന്‍ ഇന്ത്യക്ക് നല്‍കുന്നത്. ബംഗ്ലാദേശിനെതിരായ ടി20യിലെ അഫ്ഗാന്‍റെ പ്രകടനം അതാണ് വിളിച്ചുപറയുന്നത്.