ഗാംഗുലിയുടെ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയെ ആധാരാമാക്കായിയാണ് സിനിമയൊരുക്കുന്നത്.

കൊല്‍ക്കത്ത: അടുത്ത കാലത്ത് വെള്ളിത്തിരയിലെത്തിയ കായിക താരങ്ങളുടെ ജീവിതമെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. എം.എസ്. ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇവയുടെ ചുവട് പിടിച്ച് മറ്റൊരു കായികതാരത്തിന്റെ ജീവിതം കൂടി സിനിമയാവുകയാണ്. മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയുടെ. സൗരവ് ഗാംഗുലിയുടെ തന്നെ.

അടുത്തിടെ പുറത്തിറങ്ങിയ ഗാംഗുലിയുടെ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയെ ആധാരാമാക്കായിയാണ് സിനിമയൊരുക്കുന്നത്. ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍ ഹൗസാണ് ദാദയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡിന്റെ ഭാഗമാണ് ആള്‍ട്ട് ബാലാജി. 

ആള്‍ട്ട് ബാലാജിയുമായി സംസാരിച്ചെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ഒന്നും തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. താരങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തുന്നതില്‍ ഗാംഗുലിയുടെ കഴിവ് മറ്റാര്‍ക്കും അവകാശപ്പെടാനില്ലെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ പക്ഷം. 

എന്തായാലും വാര്‍ത്ത പുറത്ത് വന്നത് മുതല്‍ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സിനിമയുടെ സംവിധായകന്‍ ബംഗാളില്‍ നിന്നുള്ള ഒരാളായിരിക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.