മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ അട്ടിമറി പരമ്പര തുടരുന്നു. രണ്ടാം സീഡ് നൊവാക് ജോകോവിച്ചിന് പിന്നാലെ ലോക ഒന്നാം നമ്പർ താരം ആൻഡി മറേയും പുറത്തായി. പ്രീക്വാർട്ടറിൽ ജർമനിയുടെ മിഷ സ്വരേവാണ് മറേയെ അട്ടിമറിച്ചത്. 7-5, 5-7, 6-2, 6-4 എന്ന സ്കോറിനായിരുന്നു ലോക റാങ്കിംഗിൽ അൻപതാം സ്ഥാനക്കാരനായ മിഷയുടെ ജയം.

കീ നിഷികോറിയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയ റോജര്‍ ഫെഡററാണ് ക്വാര്‍ട്ടറില്‍ മിഷയുടെ എതിരാളി. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു നിഷികോറിയ്ക്കെതിരെ ഫെഡററുടെ വിജയം. സ്കോര്‍ 6-7 (4-7) 6-4 6-1 4-6 6-3.

വനിതകളിൽ എട്ടാം സീഡ് സ്വറ്റ്‍ലാന കുസ്നറ്റ്സോവയും പ്രീക്വാർട്ടറിൽ പുറത്തായി. അനസ്താസ്യ പാവ്‍ലിചെൻകോവയാണ് കുസ്നറ്റ്സോവയെ തോൽപിച്ചത്. വീനസ് വില്യംസും സ്റ്റാനിസ്ലാസ് വാവ്രിങ്കയും ക്വാ‍ർട്ടറിലെത്തി.