ഐ സി സി ചെയര്‍മാനായി തെരഞ്ഞെടുത്ത ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരത്തേക്ക് അനുരാഗ് ഠാക്കൂര്‍ എത്തുന്നത്. ഭാരവാഹി തെരഞ്ഞെടുപ്പിനായി മുംബൈയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഇന്ത്യയിലെ വിവിധ മേഖലകളിലെ ക്രിക്കറ്റ് അസോസിയേഷനുകളില്‍ വലിയ സ്വാധീനമുള്ള ഠാക്കൂറിനെ എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലി അടക്കമുള്ളവരുടെ ആശിര്‍വാദത്തോടെ എത്തുന്ന ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ അനുരാഗ് ഠാക്കൂര്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കും. ബി സി സി ഐ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 41 കാരനായ ഠാക്കൂര്‍. 2014-2017 കാലയളവ് പൂര്‍ത്തികരിക്കാനുള്ള ഉപതെരഞ്ഞെടുപ്പായതിനാല്‍ ഠാക്കൂറിന് ഇനി വളരെ കുറച്ച് നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഐപിഎല്‍ കോഴ വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലോധ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബി സി സി ഐയില്‍ നടപ്പാക്കുകയെന്നതാണ് ഠാക്കൂറിന് മുന്നിലുള്ള വെല്ലുവിളി. അതോടൊപ്പം മോദി മന്ത്രിസഭയുടെ പുനഃസംഘടനയുണ്ടാകുമ്പോള്‍ മന്ത്രി പദവി പ്രതീക്ഷിക്കുന്ന അനുരാഗ് ഠാക്കൂറിന് രണ്ടു പദവികളും ഒന്നിച്ച് ഇരിക്കാനും സാധിക്കില്ല. ഇതോടൊപ്പം ശശാങ്ക് മനോഹറുമായി അടുത്ത ബന്ധമുള്ള അജയ് ശിര്‍ക്കെയെ പുതിയ ബി സി സി ഐ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.