മുംബൈ: പേസ് ബോളറാകാനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറിന്‍റെ ആഗ്രഹം. എന്നാല്‍ സച്ചിന്‍റെ മോഹം മകന്‍ അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍ പൂര്‍ത്തികരിക്കുമെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് ഈയിടെ പറഞ്ഞിരുന്നു. അടുത്തകാലത്തായി അര്‍ജുന്‍റെ ബോളിംഗിനെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ ശരിവെച്ചാല്‍ സച്ചിന്‍റെ ആഗ്രഹം അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍ സഫലീകരിക്കുമെന്നുറപ്പ്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് പന്തെറിഞ്ഞ് അര്‍ജുന്‍ ശ്രദ്ധനേടിയിരുന്നു. അര്‍ജുന്‍ പന്തെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോള്‍ 130 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയാന്‍ അര്‍ജുന് കഴിയുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. സ്ഥിരതയോടെ നല്ല വേഗതയില്‍ പന്തെറിയാന്‍ ഉയരം 17കാരന് സഹായകമാണ്. ഇടംകൈയ്യന്‍ പേസറാണെന്നതും അര്‍ജുനെ കൂടുതല്‍ വ്യത്യസ്തനാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ടീം നടത്തിയ പരിശീലനത്തിനിടെ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോയ്ക്ക് അര്‍ജുന്‍റെ യോര്‍ക്കറേറ്റ് പരിക്കേറ്റിരുന്നു. 2015ലും ഇംഗ്ലണ്ട് ടീമിനെതിരെ നെറ്റ്സില്‍ അര്‍ജുന്‍ പന്തെറിഞ്ഞിരുന്നു. 

പേസ് ബോളറാകാന്‍ അക്കാദിമിയിലെത്തിയ സച്ചിനെ ബാറ്റിംഗില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി പരിശീലകന്‍ ഡെന്നീസ് ലിലി തിരിച്ചയക്കുകയായിരുന്നു. പിന്നീട് 30000ലേറെ റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ അടിച്ചുകൂട്ടിയത്.