മെല്‍ബണ്‍: ആഷസ് നാലാം ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിന് 164 റണ്‍സ് ലീഡ്. 360 പന്തുകളില്‍ നിന്ന് 23 ബൗണ്ടറികള്‍ സഹിതമാണ് കുക്ക് അഞ്ചാം ഡബിള്‍ തികച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റിന് 491 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 244 റണ്‍സുമായി അലിസ്റ്റര്‍ കുക്കും റണ്ണൊന്നുമെടുക്കാതെ ജിമ്മി ആന്‍ഡേഴ്സണുമാണ് ക്രീസില്‍. 

രണ്ട് വിക്കറ്റിന് 192 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം ശോഭനമായിരുന്നില്ല. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ നായകന്‍ ജോ റൂട്ട്(61) തുടക്കത്തിലെ പുറത്തായി. എന്നാല്‍ ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കുക്ക് പൊരുതി കളിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ റൂട്ടുമായി ചേര്‍ന്ന് 138 റണ്‍സും വാലറ്റത്ത് ബ്രേഡിനെ കൂട്ടുപിടിച്ച് 100 റണ്‍സിന്‍റേയും കുക്ക് കൂട്ടുകെട്ടുണ്ടാക്കി.

വാലറ്റത്ത് കൂറ്റനടികളുമായി കളംനിറഞ്ഞ സ്റ്റുവര്‍ട്ട് ബ്രേഡ്(56) അര്‍ദ്ധ സെഞ്ചുറി നേടി. ക്രിസ് വോക്‌സ് 26 റണ്‍സും ജോണി ബെയര്‍ഷോ 22 റണ്‍സുടുത്തും പുറത്തായി. ഓസീസിനായി ഹെയ്സല്‍വുഡ്, ലിയോണ്‍, കമ്മിണ്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് 327 റണ്‍സിന് പുറത്തായിരുന്നു. 

ഓപ്പണര്‍ ‍ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയും(103) നായകന്‍ സ്റ്റീവ് സ്‌മിത്ത്(76), ഷോണ്‍ മാര്‍ഷ്(61) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറിയും നേടി. നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്സണുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. ക്രിസ് വോക്‌സ് രണ്ടും ടോം കരാണ്‍ ഒരു വിക്കറ്റും നേടി. രണ്ട് ദിവസം ശേഷിക്കേ നാളെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാനാകും ഓസീസിന്‍റെ ശ്രമം.