ടോസ് നഷ്ടത്തില്‍ പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അഭിഷേക് പി നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു. 62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹന്‍ കുന്നുമ്മല്‍ 92 പന്തില്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 73 പന്തില്‍ 64 റണ്‍സടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ടോസ് നഷ്ടത്തില്‍ പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അഭിഷേക് പി നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സെടുത്തു. അഭിഷേക് പി നായര്‍ പുറത്തായശേഷം ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ബാബാ അപരാജിതും രോഹനും ചേര്‍ന്ന് കേരളത്തെ 30 ഓവറില്‍ 178 റണ്‍സിലെത്തിച്ച് മികച്ച അടിത്തറയിട്ടു. സെഞ്ചുറിക്ക് അരികെ രോഹന്‍ കുന്നുമ്മലിനെ വീഴ്ത്തിയ വിജയ് ശങ്കര്‍ ത്രിപുരക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദ് തകര്‍പ്പനടികളോടെ സ്കോറുയര്‍ത്തി.

191 റണ്‍സിലെത്തി നില്‍ക്കെ ബാബാ അപരാജിതും മടങ്ങിയെങ്കിലും അങ്കിത് ശര്‍മയുടെ(28) പിന്തുണയില്‍ വിഷ്ണു തകര്‍ത്തടിച്ചതോടെ കേരളം കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. 62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു ഒമ്പത് ഫോറും ആറ് സിക്സും പറത്തി. വാലറ്റത്ത് അഖില്‍ സ്കറിയ(18) വിഷ്ണുവിന് പിന്തുണ നല്‍കിയതോടെ കേരളം 348 റണ്‍സിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക