പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ തുടക്കം തകര്‍ച്ചയോടെ. പാക് നിരയില്‍ മുഹമ്മദ് ആമിറിന് പകരക്കാരനായെത്തിയ ജുനൈദ് ഖാനാണ് ബംഗ്ലാദേശ് മുന്‍നിരയുടെ മുനയൊടിച്ചത്

അബുദാബി: ഏഷ്യാകപ്പില്‍ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാ കടുവകള്‍ക്ക് 12 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പേസര്‍ മുഹമ്മദ് ആമിറിന് പകരക്കാരനായെത്തിയ ജുനൈദ് ഖാനാണ് ബംഗ്ലാദേശ് മുന്‍നിരയുടെ മുനയൊടിച്ചത്. ഓപ്പണര്‍മാരായ ലിത്തണ്‍ ദാസ്(6), സൗമ്യ സര്‍ക്കാര്‍ എന്നിവരെ ജുനൈദ് മടക്കി. മൊമിനുല്‍ ഹഖിനെ അഞ്ച് റണ്‍സില്‍നില്‍ക്കേ ഷഹീന്‍ അഫ്രിദിയും പുറത്താക്കി.

വിരലിന് പരിക്കേറ്റ ഷാക്കിബ് അല്‍ ഹസനടനെ പുറത്തിരുത്തിയതടക്കം ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ നടത്തിയ ബംഗ്ലാദേശിന്‍റെ തന്ത്രങ്ങള്‍ തുടക്കത്തില്‍ പാളുന്നതാണ് ദൃശ്യമാകുന്നത്. പുറത്തായ സൗമ്യ സര്‍ക്കാരും മൊമിനുല്‍ ഹഖും ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ച താരങ്ങളാണ്. ഒമ്പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 26 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌ഫീഖര്‍ റഹീം(12), മുഹമ്മദ് മിഥുന്‍(1) എന്നിവരാണ് ക്രീസില്‍.