വിരാട് കോലിയില്ലാത്ത ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മ്മ. എതിരാളികള്‍ ദുര്‍ബലരായ ഹോങ്കോംഗ്. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ബാറ്റ്സ്മാന്‍മാര്‍ ഫോമിലേക്കുയരുക ഇന്ത്യയ്ക്ക് നിര്‍ണായകം. 

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് നാളെ ആദ്യ പോരാട്ടം. ദുര്‍ബലരായ ഹോങ്കോംഗ് ആണ് എതിരാളികള്‍. ദുബായിൽ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് കളി തുടങ്ങും. വിശ്രമത്തിലുളള വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. എതിരാളികള്‍ ദുര്‍ബലരാണെങ്കിലും ബാറ്റ്സ്മാന്‍മാരുടെ ഫോം ഇന്ത്യയ്ക്ക് ഭീഷണിയായേക്കാം. 

ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനായ ടീമിൽ എം എസ് ധോണിയും ഉണ്ട്. ജയിച്ചാൽ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ ബര്‍ത്ത് ഉറപ്പിക്കാം. മറ്റന്നാള്‍ കരുത്തരായ പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. 2008ലെ ഏഷ്യാകപ്പില്‍ ഇന്ത്യ 256 റൺസിന് ഹോങ്കോംഗിനെ തകര്‍ത്തിരുന്നു. നിലവിലെ ടീമിൽ ധോണിയും രോഹിത്തും മാത്രമാണ് അന്ന് കളിച്ചിരുന്നത്.