രവി ശാസ്ത്രി ഇംഗ്ലണ്ടില്‍ നിന്ന് എത്താന്‍ വൈകിയതോടെ ഇന്ത്യന്‍ ടീമിന്‍റെ താല്‍ക്കാലിക പരിശീലകനായി എംഎസ്‌ഡി. നെറ്റ്സി‌ല്‍ യുവതാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് ധോണിയാണ്.

ദുബായ്: ഏഷ്യാകപ്പിന് രണ്ട് സംഘമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുഎഇയിലെത്തിയത്. നായകന്‍ രോഹിത് ശര്‍മ്മ, സീനിയര്‍ താരം എംഎസ് ധോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം ദുബായിലെത്തി. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പരിശീലകന്‍ രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള സംഘം കഴിഞ്ഞ ദിവസമാണ് വിമാനമിറങ്ങിയത്. 

എന്നാല്‍ പരിശീലന്‍ രവി ശാസ്ത്രിയും മറ്റ് താരങ്ങളും യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ രോഹിതും സംഘവും പരിശീലനം ആരംഭിച്ചിരുന്നു. രവി ശാസ്‌ത്രിയുടെ അഭാവത്തില്‍ ധോണിയാണ് പരിശീലന്‍റെ റോളിലെത്തിയത്. ഇന്ത്യന്‍ ടീമിന് നെറ്റ്സില്‍ പന്തെറിയാനെത്തിയ യുവ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതും ധോണിയാണ്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രവി ശാസ്ത്രിയില്ലാതെ വിന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിനെ ധോണിയും യുവ്‌രാജും ചേര്‍ന്ന് നിയന്ത്രിച്ചിരുന്നു.