ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കെതിരെ വിജയിക്കുക എളുപ്പമല്ലെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ത്യക്കെതിരായ തയ്യാറെടുപ്പുകളെ കുറിച്ചും പാക്ക് നായകന്‍ തുറന്നുപറയുന്നുണ്ട്.  

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഹോങ്കോംഗിനെതിരായ മത്സരശേഷമാണ് പാക് നായകന്‍ നയം വ്യക്തമാക്കിയത്. ഹോങ്കോംഗിനെതിരെ മികച്ച വിജയം നേടാനായി. എന്നാല്‍ ഇന്ത്യക്കെതിരെ വിജയിക്കണമെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ എന്ന് സര്‍ഫ്രാസ് പറഞ്ഞു.

'ന്യൂ ബോളില്‍ മികച്ച രീതിയില്‍ പന്തെറിയേണ്ടതുണ്ട്. തുടക്കത്തിലെ വിക്കറ്റുകള്‍ പിഴുതെറിയണം. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ പന്ത് വേണ്ടത്ര സ്വിംഗ് ചെയ്തിരുന്നില്ല. അത് തങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അടുത്ത പ്രാക്‌ടീസ് സെഷനില്‍ ഇക്കാര്യം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും' സര്‍ഫ്രാസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ദുര്‍ബലരായ ഹോങ്കോംഗിനെ 116ല്‍ ചുരുട്ടിക്കെട്ടിയിരുന്നു പാക്കിസ്ഥാന്‍ ബൗളര്‍മാര്‍. മറുപടി ബാറ്റിംഗില്‍ 23.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയും ചെയ്തു. മൂന്ന് വിക്കറ്റുമായി ഇടംകൈയന്‍ പേസര്‍ ഉസ്‌മാന്‍ ഖാന്‍ തിളങ്ങിയപ്പോള്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് അര്‍ദ്ധ സെഞ്ചുറി (50) നേടി. 19-ാം തിയതിയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക്ക് പോരാട്ടം. അതിന് മുന്‍പ് ഇന്ത്യയ്ക്ക് ഹോങ്കോംഗുമായി മത്സരമുണ്ട്.