ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിൽ 200-ലധികം യാത്രക്കാർ അഞ്ച് മണിക്കൂറോളം കുടുങ്ങി. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം വൈകുകയായിരുന്നു.
ചെന്നൈ: ഇൻഡിഗോ വിമാനത്തിൽ അഞ്ച് മണിക്കൂറോളം യാത്രക്കാർ കുടുങ്ങി. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലാണ് 200-ലധികം യാത്രക്കാർ കുടുങ്ങിയത്. യാത്രക്കാർ രാവിലെ 6.30 മുതൽ വിമാനത്തിൽ കയറി ഇരിപ്പിടത്തിൽ ഇരുന്നു. എന്നാൽ, വിമാനം ഷെഡ്യൂൾ ചെയ്ത സമയത്ത് പറന്നുയർന്നില്ല. കൃത്യമായ വിശദീകരണമോ സുതാര്യമായ ആശയവിനിമയമോ ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ക്യാബിൻ എയർ കണ്ടീഷനിംഗ് ഓണാക്കുകയും ഓഫാക്കുകയും ചെയ്തു. ശിശുക്കൾ, പ്രായമായ യാത്രക്കാർ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവർ വിമാനത്തിലുണ്ടായിരുന്നു. അസ്വസ്ഥത കാരണം ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് യാത്രക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
എയർ കണ്ടീഷനിംഗ് ഓൺ ആക്കിയതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടിയെന്നും വിമാനം അമിതമായി വൈകിയതിന് സാധുവായ വിശദീകരണം നൽകാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യാത്രക്കാർ പറഞ്ഞു. വിമാനം പറത്താൻ ചുമതലപ്പെടുത്തിയ പൈലറ്റ്, ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി സ്ഥലം വിട്ടതാണ് വിമാനം വൈകാൻ കാരണം. പകരം പൈലറ്റ് രാവിലെ 11 മണിക്കാണ് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തു. ഒടുവിൽ ഉച്ചയ്ക്ക് 12 മണിക്ക് വിമാനം പറന്നുയർന്നു. എന്നാൽ, യാത്രക്കാർക്ക് സാഹചര്യത്തെക്കുറിച്ച് സമയാസമയങ്ങളിൽ അപ്ഡേറ്റ് നൽകിയിരുന്നതായും ലഘുഭക്ഷണം നൽകിയിരുന്നതായും ഇൻഡിഗോ വൃത്തങ്ങൾ പറഞ്ഞു. ക്യാബിൻ താപനില സാധാരണ നിലയിലായിരുന്നുവെന്നും എഞ്ചിനീയറിംഗ് ടീമിനെ അറിയിച്ചിരുന്നുവെന്നും ഇൻഡിഗോ പറഞ്ഞു.
