ധാക്ക: ഏഷ്യാകപ്പ് ഹോക്കി തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷം മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്ത് ഇന്ത്യയുടെ വിജയരഥം മുന്നോട്ട്. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. 

17ാം മിനുട്ടില്‍ ചിങ്കിളെന്‍സന നേടിയ ഗോളാണ് ഇന്ത്യക്ക് 1-0 ത്തിന്റെ ലീഡ് സമ്മാനിച്ചത്. 44ാം മിനുട്ടില്‍ രമണ്‍ദീപ് സിങ് നേടിയ ഗോള്‍ ഇന്ത്യയുടെ ലീഡ് രണ്ടായി ഉയര്‍ത്തി. അടുത്ത മിനുട്ടുകളില്‍ തന്നെ ഹര്‍മന്‍പ്രീത് സിങ് ഒരു ഗോളുകൂടി നേടി ലീഡ് 3-0 എന്ന നിലയിലെത്തിച്ചു. അവസാന ക്വാട്ടറില്‍ അലി ഷാനാണ് പാകിസ്താന് ആശ്വാസ ഗോള്‍ നേടിക്കൊടുത്തത്.

പൂളില്‍ മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റ് നേടി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാല് പോയിന്റുമായി പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. പൂള്‍ എയില്‍ ജപ്പാനെയും ബംഗ്ലാദേശിനെയുമാണ് ഇന്ത്യ തകര്‍ത്തത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ ഏഴ് ഗോളുകളുടെ വമ്പന്‍ ജയം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ 5-1നാണ് ഇന്ത്യ വിജയിച്ചത്.