ബാഡ്മിന്‍റണ്‍ കോര്‍ട്ടിൽ വിസ്മയങ്ങള്‍ തീര്‍ത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്‍വാള്‍ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം
ദില്ലി: ബാഡ്മിന്‍റണ്‍ കോര്‍ട്ടിൽ വിസ്മയങ്ങള്‍ തീര്‍ത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്‍വാള്‍ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം. കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത മുട്ടുവേദനയെ തുടര്‍ന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഠിനമായ ശാരീരിക പരിശീലനങ്ങള്‍ താങ്ങാൻ തന്‍റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് താരം വിരമിക്കിൽ സ്ഥിരീകരിച്ചത്. പോഡ്‍കാസ്റ്റിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്‍റണ്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ്. രണ്ടു പതിറ്റാണ്ടോളം നീണ്ട സൈനയുടെ കരിയര്‍ ബാഡ്മിന്‍റണെ ഇന്ത്യയിൽ കൂടുതൽ സ്വാധീനമുണ്ടാക്കുന്നതിനും നിര്‍ണായകമായിരുന്നു.
തന്‍റേതായ നിബന്ധനകളിലാണ് കായികരംഗത്തേക്ക് വന്നതെന്നും ഇപ്പോള്‍ അതേ കാരണങ്ങളാലാണ് പോകുന്നതെന്നുമാണ് സൈന പോഡ് കാസ്റ്റിലൂടെ വ്യക്തമാക്കിയത്. അതിനാൽ തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്ന തോന്നിയെന്നും സൈന പറഞ്ഞു. 2023ലെ സിംഗപ്പൂര്‍ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. തന്‍റെ മുട്ടിലെ തരുണാസ്ഥി പൂര്‍ണമായും നശിച്ചുവെന്നും തനിക്ക് ആര്‍ത്രൈറ്റിസ് ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് എട്ടു മുതൽ ഒന്‍പത് മണിക്കൂര്‍ വരെ പരിശീലിച്ചിരുന്നുവെങ്കിൽ ഇപ്പോള്‍ രണ്ടു മണിക്കൂര്‍ പരിശീലിക്കുമ്പോഴേക്കും മുട്ട് വേദന കഠിനമാകുകയാണെന്നും താരം പറഞ്ഞു. 2016ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. അതിനുശേഷം 2017ൽ ലോക ചാമ്പ്യന്‍ഷിപ്പിൽ വെങ്കലവും 2018ൽ കോമണ്‍വെൽത്ത് ഗെയിംസിൽ സ്വര്‍ണവും നേടിയിരുന്നു.


