സന്ദീപ് പട്ടീലിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വെസ്റ്റ് ഇന്‍ഡീസില്‍ പരമ്പര ജയിച്ച ടീമിലേക്ക് പുതുതായി ആരെയും ഉള്‍പ്പെടുത്തിയില്ല. പതിനേഴംഗ ടീമിനെ പതിനഞ്ചാക്കി ചുരുക്കിയപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിക്കും ഷര്‍ദുല്‍ താക്കൂറിനും ഇടം നഷ്ടമായി. 

മറ്റെല്ലാവരും ടീമിന്‍റെ ഭാഗമായി തുടരും. രോഹിത് ശര്‍മ , സിഖര്‍ ധവാന്‍ തുടങ്ങിയവരെ ഒഴിവാക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വീണ്ടും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗൗതം ഗംഭീറിന്‍റെ കാത്തിരിപ്പ് തുടരും. 

സെലക്ഷന്‍ കമ്മിറ്റിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് പാട്ടില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെന്ന നിലയിലുള്ള അവസാന വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. 3 ടെസ്റ്റാണ് ന്യുസീലന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്. സെപ്റ്റംബര്‍ 22ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്.