ദില്ലി: ക്യാപ്റ്റന്‍ കോലിയുമായി തെറ്റി ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ അനില്‍ കുംബ്ലെ രാജിവയ്ക്കുമ്പോള്‍, കാരണം ടീമിലെ താരാധിപത്യമെന്ന് വ്യക്തമായ സൂചന. പരിശീലകനെന്ന നിലയില്‍ മുന്‍ പരിചയമില്ലാത്ത കുംബ്ലെയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കുമ്പോള്‍ ബിസിസിഐ ഒരു ഭാഗ്യപരീക്ഷണമാണ് നടത്തിയത്. എന്നാല്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത കുംബ്ലെ തന്റെ കീഴില്‍ ഇന്ത്യ കളിച്ച 17 ടെസ്റ്റുകളില്‍ 12ലും വിജയം സമ്മാനിച്ചു. 

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള ഭിന്നത തുറന്ന് സമ്മതിച്ച് രാജിവച്ച പരിശീലകന്‍ അനില്‍ കുംബ്ലെ നേരത്തെ ഫേസ്ബുക്കില്‍ രംഗത്ത് വന്നിരുന്നു. കോലിയുമായി താന്‍ പൊരുത്തപ്പെടാനാകാത്ത വിധം അകന്നുവെന്ന് കുംബ്ലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള അതിവര്‍വരമ്പുകളെ ബഹുമാനിക്കുന്നയാളാണ് താന്‍. കോലിയുടെ പരാതി തന്നെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരു അഭ്യുദയാംകാംക്ഷിയായി താന്‍ തുടരുമെന്നും കുംബ്ലെ വ്യക്തമാക്കി.

എന്നാല്‍ ക്യാപ്റ്റന്‍ കോലി അടക്കം പ്രമുഖ താരങ്ങളുമായി ഭിന്നതയിലാതയതോടെ കുംബ്ലെയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇത് താരങ്ങള്‍ക്ക് ടീമിലുള്ള ആധിപത്യമാണ് വ്യക്തമാക്കുന്നതെന്ന് മുന്‍ താരങ്ങള്‍ പറഞ്ഞു. കുംബ്ലെയ്ക്ക് പുറത്ത് പോകേണ്ടി വന്ന സാഹചര്യത്തിലേക്ക് നയിച്ച ഭിന്നതയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായാണ് മുന്‍ താരങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.

പരിശീലനം ഒഴിവാക്കി ഷോപ്പിംഗിന് പോകാന്‍ അനുവദിക്കുന്ന കോച്ചിനെയാണോ താരങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ ചോദിച്ചു. 
രാജിവയ്ക്കാനുള്ള കുംബ്ലെയുടെ തീരുമാനം തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ലെന്ന് മുന്‍ താരം ബിഷന്‍ സിംഗ് ബേദി പറഞ്ഞു. ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സാഹചര്യത്തില്‍ തുടരാന്‍ കഴിയില്ലെന്നും ബേദി കൂട്ടിച്ചേര്‍ത്തു. 

അതേ സമയം ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല നേരത്തെ കുംബ്ലെ കോലി പ്രശ്നത്തില്‍ അഭിപ്രായം പറ‍ഞ്ഞത് എന്നത് ശ്രദ്ധേയമാണ്, കുംബ്ലെയുടെ രാജി പ്രഖ്യാപനത്തിന് കായിക ലോകത്ത് നിന്നു തന്നെ അതൃപ്തി എത്തി. കുംബ്ലെയ്ക്ക് പിന്തുണ നല്‍കുന്നവര്‍ ഏറെ. ബിസിസിഐയ്ക്കും താല്‍പ്പര്യം ഇന്ത്യയുടെ വിജയ സീസണ് കാരണമായ കുംബ്ലെയോട് തന്നെ. ഇതിനിടെ ആരുടെയും പേര് പരാമര്‍ശിക്കാതെ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ്ണം അഭിനവ് ബിന്ദ്ര ഇട്ട ട്വീറ്റ് വൈറലായി. അത് കോഹ്‌ലിക്കുള്ള മറുപടിയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം. 

എന്റെ ഗുരുവും വഴികാട്ടിയും എന്റെ കോച്ചായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തോട് എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. എന്നിട്ടും 20 വര്‍ഷം ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടി. എപ്പോഴുമുള്ള ഉപദേശ എനിക്കിഷ്ടമല്ലായിരുന്നു.ഇത് ഇവിടെ വെറുതെ പറഞ്ഞെന്നേയുള്ളുവെന്ന് ബിന്ദ്ര കുറിച്ചു. 

കോലിയുടെയും കുംബ്ലെയുടെയും പേര് പറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ ടീമിനെ ഉദ്ദേശിച്ചാണിതെന്ന് വ്യക്തം. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും സമാനമായ ട്വീറ്റ് നല്‍കി. തന്‍റെ പരിശീലകനും ഇതു പോലെ തന്നെയായിരുന്നു. അത് പരിശീലനത്തിന്റെ ഭാഗമാണ്. അദ്ദേഹം തന്നെയാണ് ഇപ്പോഴും തന്‍റെ പരിശീലകനെന്ന് ജ്വാല പറഞ്ഞു.