ധര്‍മശാല: കളിച്ചാലും കളിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ വെറുതെ വിടാന്‍ ഓസ്ട്രേലിയക്കാര്‍ ഒരുക്കമല്ല. പരിക്കുമൂലം ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന കോലിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഓസീസ് താരവും ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് പരിശീലകനുമായ ബ്രാഡ് ഹോഡ്ജ് രംഗത്തെത്തി. ഐപിഎല്ലിലെ ഉദ്ഘാടന മത്സരം നഷ്ടമാവാതിരിക്കാനാണ് കോലി ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതെന്ന് ഹോഡ്ജ് പറഞ്ഞതായി ഓസ്ട്രേലിയന്‍ ദിനപത്രമായ ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാതെ ഏപ്രില്‍ അഞ്ചിന് നടക്കുന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കോലി കളിക്കാനിറങ്ങിയാല്‍ അത് വൃത്തിക്കെട്ടതും നിന്ദ്യവുമായ കാര്യമാകുമെന്ന് ഹോഡ്ജ് പറഞ്ഞു. ഒരു കായിക താരമെന്ന നിലയില്‍ കോലിയുടെ പരിക്ക് ഗുരുതരമാണെന്നുതന്നെ.യാണ് ഞാന്‍ വിശ്വസിക്കുന്നത്. ഐപിഎല്ലില്‍ ബംഗളൂരുവിന്റെ ഉദ്ഘാടന മത്സരത്തില്‍ കോലി കളിക്കാനിറങ്ങുന്നതുവരെ-ഹോഡ്ജ് വ്യക്തമാക്കി.

അതേമസയം, ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റിനിടെ ഡ്രിങ്ക്സുമായി ഗ്രൗണ്ടിലെത്തിയ കോലിയുടെ നടപടിയെ മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനും മുന്‍ ടെസ്റ്റ് താരം ബ്രെണ്ടന്‍ ജൂലിയനും വിമര്‍ശിച്ചു. പരിക്കാണെന്ന് പറഞ്ഞ് പുറത്തിരിക്കുന്ന ക്യാപ്റ്റന്‍ ഡ്രിങ്ക്സുമായി ഗ്രൗണ്ടിലേക്ക് പോകുന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലെന്ന് ബ്രെണ്ടന്‍ ജൂലിയന്‍ പറഞ്ഞു. പിന്നെ പരിക്കാണെന്ന് പറഞ്ഞ് പുറത്തിരിക്കുന്നതില്‍ എന്താണ് അര്‍ഥമെന്നും ജൂലിയന്‍ ചോദിച്ചു.

അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ടാകാം കോലി ഡ്രിങ്ക്സുമായി ഗ്രൗണ്ടിലെത്തി ഉപദേശങ്ങള്‍ കൈമാറിയതെന്ന് ഹാഡിന്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെയ്ക്ക് അദ്ദേഹത്തിന്റെ രീതികളുണ്ടാവും. അത് നടപ്പാക്കാന്‍ അനുവാദിക്കാതെ ഡ്രിങ്ക്സിനൊപ്പം ഉപദേശങ്ങളുമായി ഗ്രൗണ്ടിലേക്ക് പോകുകയല്ല കോലി ചെയ്യേണ്ടത്. അദ്ദേഹത്തിന് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടെങ്കില്‍ അത് ഡ്രസ്സിംഗ് റൂമിലായിരുന്നു വേണ്ടിയിരുന്നത്. പരിക്കാണെന്ന് പറഞ്ഞഅ പുറത്തിരിക്കുന്നതില്‍ പിന്നീട് എന്ത് കാര്യമാണുള്ളതെന്നും ഹാഡിന്‍ ചോദിച്ചു.