എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അമേരിക്കയെ തകര്‍ത്തപ്പോള്‍ ഫിര്‍മിനോയ്ക്കും നെയ്‌മറിനും ഗോള്‍.
ന്യൂജേഴ്‌സി: ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് ജയത്തുടക്കം. അമേരിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കാനറികൾ തോൽപിച്ചത്. പതിനൊന്നാം മിനുട്ടിൽ റോബർട്ടോ ഫിർമിനോ ബ്രസീലിനെ മുന്നിലെത്തിച്ചു. 44-ാം മിനുട്ടിൽ ഫിർമിനോയെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് നായകന്‍ നെയ്മർ ലീഡ് നില ഉയർത്തി. ലോകകപ്പിലെ ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പരിശീലകൻ ടിറ്റെ ടീമിനെ ഇറക്കിയത്.

മറ്റൊരു ലാറ്റിനമേരിക്കന്‍ ശക്തരായ അർജന്‍റീനയ്ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം രാവിലെ 8.30ന് നടക്കുന്ന മത്സരത്തിൽ ഗ്വാട്ടിമാലയാണ് അർജന്‍റീനയുടെ എതിരാളികൾ. മെസിയടക്കം മുൻനിര താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് അർജന്‍റീന ഇറങ്ങുന്നത്.
