തോല്‍വിക്കു പിന്നാലെ ബ്രസീല്‍ ദുംഗയെ പുറത്താക്കി
സാവോപോളോ: ശതാബ്ദി കോപ്പയുടെ ആദ്യ റൗണ്ടിൽ ടീം പുറത്തായതിന് പിന്നാലെ കോച്ച് കാർലോസ് ദുംഗയെ ബ്രസീൽ പുറത്താക്കി. കോപ്പ അമേരിക്കയിൽ പെറുവിനോട് തോറ്റ് ബ്രസീൽ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെയാണ് ദുംഗയെ പുറത്താക്കിയത്. ദുംഗയുടെ സഹപരിശീലകർക്കും സ്ഥാനം നഷ്ടമായി. ദുംഗയുടെ വിശദീകരണം കേട്ടശഷമായിരുന്നു ബ്രസീൽ ഫുട്ബോൾ അസോസിയേഷന്റെ നടപടി.
ഉടൻ തന്നെ പുതിയ കോച്ചിനെ നിയമിക്കുമെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മാർക്കോ പോളോ വ്യക്തമാക്കി. 1994ൽ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദുംഗയ്ക്ക് രണ്ടാം ഊഴത്തിലും പാതിവഴിയിൽ മടങ്ങേണ്ടിവന്നു. 2006ൽ ആദ്യമായി ടീമിന്റെ ചുമതലയേറ്റ ദുംഗയെ തൊട്ടടുത്ത ലോകകപ്പിലെ മോശം പ്രകനടത്തെ തുടർന്ന് പുറത്താക്കി. കഴിഞ്ഞ ലോകകപ്പിന് ശേഷം പുറത്താക്കപ്പെട്ട ലൂയി ഫിലിപ് സ്കൊളാരിക്ക് പകരമാണ് ദുംഗ രണ്ടാംതവണയും പരിശീലകനായത്. എന്നാല്‍ ശതാബ്ദി കോപ്പയിലെ ദുരന്തം ദുംഗയ്ക്ക് വീണ്ടും പുറത്തേക്കുള്ള വഴിതുറന്നു.
2007ൽ കോപ്പ നേടിയതാണ് ദുംഹയുടെ പരിശീലക കരിയറിലെ ഏകനേട്ടം. ബ്രസീലിയൻ ഫുട്ബോളിന്റെ സൗന്ദര്യം ചോർത്തിയ കോച്ചെന്ന ചീത്തപ്പേരും ദുംഗയ്ക്ക് സ്വന്തം. കൊറിന്ത്യൻസ് കോച്ച് ചിചി ദുംഗയുടെ പകരക്കാരനാവുമെന്നാണ് സൂചന. പ്രതിഭാ ദാരിദ്ര്യം നേരിടുന്ന ബ്രസീലിനെ പുതിയ കോച്ചിന് രക്ഷിക്കാനാവുമോ എന്നാണ് ആരാകർ ഉറ്റുനോക്കുന്നത്.