യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തില്‍ ചെല്‍സിക്ക് വിജയം. ഗ്രീക്ക് ക്ലബായ പിഎഓകെ എഫ് സിയെയാണ് ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചത്. മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ചെല്‍സി വില്യന്റെ ഗോളില്‍ മുന്‍പിലെത്തി.

ലണ്ടന്‍: യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തില്‍ ചെല്‍സിക്ക് വിജയം. ഗ്രീക്ക് ക്ലബായ പിഎഓകെ എഫ് സിയെയാണ് ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചത്. മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ചെല്‍സി വില്യന്റെ ഗോളില്‍ മുന്‍പിലെത്തി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ ചെല്‍സി മുന്നേറ്റ നിര ഫോം കണ്ടെത്താന്‍ വിഷമിച്ചതോടെ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. 

വെസ്റ്റ്ഹാമിന് എതിരായ പ്രീമിയര്‍ ലീഗ് മത്സരം മുന്‍പില്‍ കണ്ട് ഹസാര്‍ഡിന് വിശ്രമം അനുവദിച്ചാണ് ചെല്‍സി ഇറങ്ങിയത്. അതെ സമയം മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍കെ ചെല്‍സി താരം പെഡ്രോ പരിക്കേറ്റു പുറത്തുപോയത് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ നേതൃത്വത്തിലുള്ള റേഞ്ചേഴ്‌സ് വിയ്യാറയലിനെ 2-2 ന് സമനിലയില്‍ കുരുക്കി.

മറ്റു മത്സരങ്ങളില്‍ ലാസിയോ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അപ്പോളന്‍ ലിമസോളിനെ തോല്‍പ്പിച്ചു. ഒളിംപിക് മാഴ്‌സെ എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ട് 2-1ന് മറികടന്നു. സെവിയ്യ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയം ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗിനെ തോല്‍പ്പിച്ചു.