പുതിയ കോച്ചും കളിക്കാരുമായാണ് ചെന്നൈയിന്‍ എഫ് സി, ഐ എസ് എല്‍ നാലാം സീസണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ
പിഴവുകള്‍ എല്ലാം ഇത്തവണ പരിഹരിക്കുമെന്ന് ടീം ഉറപ്പുനല്‍കുന്നു.

ഐ എസ് എല്‍ മൂന്നാം സീസണില്‍ തൊട്ടതെല്ലാം പിഴച്ച ടീമാണ് ചെന്നൈയിന്‍ എഫ് സി. ചാംപ്യന്‍മാര്‍ എന്ന തലയെടുപ്പോടെ
ബൂട്ടുകെട്ടിയെങ്കിലും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. 14 കളിയില്‍ ജയിച്ചത് മൂന്നില്‍ മാത്രം. ഇതോടെ അഭിഷേക് ബച്ചനും
എം എസ് ധോണിയും ഉള്‍പ്പടെയുള്ളവര്‍ ടീം ഉടച്ചുവാര്‍ത്തു. ആദ്യം സ്ഥാനം നഷ്ടമായത് ഇറ്റാലിയന്‍ കോച്ച് മാര്‍കോ മറ്റെരാസിക്ക്.
പകരം ചുമതല നല്‍കിയിരിക്കുന്നത് ആസ്റ്റന്‍വില്ലയുടെ മുന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിക്ക്. ടീമംഗങ്ങളെയും ഇന്ത്യന്‍ സാഹചര്യങ്ങളും നന്നായി അറിയുന്ന മുന്‍താരം സബീര്‍ പാഷയുടെ സാന്നിധ്യവും നിര്‍ണായകം. നൈജീരിയന്‍ താരം ജൂഡ് നോറു, ഗ്രിഗറി നെല്‍സണ്‍, ജെജെ ലാല്‍പെഖുല, മലയാളി താരം മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് ആക്രമണത്തിന്റെ ചുമതല. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നാണ് റാഫി ചെന്നൈയിനിലെത്തിയത്. ബ്രസീലിയന്‍താരം റാഫേല്‍ അഗസ്റ്റോ, സ്ലോവേനിയന്‍താരം റെനെ മിഹെലിച്, സ്പാനിഷ് താരം ജെയ്മി ഗവിലാന്‍ എന്നിവര്‍ക്കൊപ്പം അനിരുദ്ധ ഥാപ്പ, ബിക്രംജിത് സിംഗ്, തോയ് സിംഗ് തുടങ്ങിയവരാണ് മധ്യനിരയില്‍. മെയ്ല്‍സണ്‍ ആല്‍വേസ്, ഇനിഗൊ
കാല്‍ഡെറോണ്‍, ഹെന്റിക് സെറീനോ എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം ധനചന്ദ്രസിംഗ്, ജെറി ലാല്‍റിന്‍സുവാല, കീനന്‍ അല്‍മേയ്ഡ, സഞ്ജയ് ബാല്‍മുചു എന്നിവര്‍ പ്രതിരോധ നിരയില്‍ അണിനിരക്കും. പരിചയ സമ്പന്നനായ കരണ്‍ജിത് സിംഗ്, പവന്‍ കുമാര്‍, മലയാളിതാരം
ഷഹിന്‍ലാല്‍ എന്നിവര്‍ക്കാണ് ഗോള്‍വലയത്തിന്റെ ചുമതല. തായ്‌ലന്‍ഡിലായിരുന്നു ടീമിന്റെ മുന്നൊരുക്കം. ഐലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ് സിക്കെതിരായ സന്നാഹമത്സരത്തില്‍ റാഫിയുടെ ഒറ്റഗോളില്‍ ജയിച്ചുകയറി. ഞായറാഴ്ച എഫ് സി ഗോവയ്‌ക്കെതിരെ
ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ചെന്നൈയിന്റെ ആദ്യ മത്സരം.