സിഡ്‌നി: ഓസ്‌ട്രേലിയന്‍ മസാജ് തെറാപ്പിസ്റ്റുമായി വിന്‍ഡീസ് ക്രിക്കറ്റ് താരം ഗെയ്‌ലിനുണ്ടായ പ്രശ്‌നം വന്‍ വിവാദമായിരുന്നു. പിന്നാലെ ആ സംഭവത്തിന്‍റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കാമെന്ന മോഹന വാഗ്ദാനവുമായി ഗെയ്ല്‍ രംഗത്ത്. അതിനായി ആര്‍ക്കു വേണമെങ്കിലും അഭിമുഖം നല്‍കാന്‍ തയാറാണെന്നും

ഗെയ്ല്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ആ തുറന്നു പറച്ചിലിന് ഗെയ്ല്‍ മുന്നോട്ട് വെച്ച വിലയാണ് ലോകത്തെ ഞെട്ടിച്ചത്. ഏകദേശം രണ്ടു കോടിയോളം രൂപ നല്‍കിയാല്‍ ആ തുറന്നു പറഞ്ഞുള്ള അഭിമുഖം നല്‍കാമെന്നാണ് ഗെയ്ല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും താല്‍പര്യമുള്ള ഒരു കഥ പറയാം. ഒരു മണിക്കൂര്‍ അഭിമുഖത്തില്‍ ഞാനത് തുറന്നു പറയാം. അല്ലെങ്കില്‍ അടുത്ത പുസ്തകത്തില്‍ ഞാനാ കഥ എഴുതുമെന്നും ഗെയ്ല്‍ ട്വീറ്റില്‍ കുറിച്ചു. 

നേരത്തെ ഗെയ്ല്‍ തന്റെ മുന്നില്‍ നഗ്നത കാട്ടിയെന്ന് ആരോപിച്ച് ഓസ്മട്രലിയന്‍ മസാജ് തെറാപ്പിസ്റ്റ് സിഡ്‌നി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജനനേന്ദ്രീയം കാണിച്ച് ഗെയ്ല്‍ തന്നെ അപമാനിച്ചെന്നും, താന്‍ പൊട്ടിക്കരഞ്ഞൂ പോയി എന്നും തെറാപ്പിസ്റ്റ് വ്യക്തമാക്കിയിരുന്നു. 

ഓസ്‌ട്രേലിയയിലെ മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സ് മീഡിയയുടെ പത്രങ്ങള്‍ക്കെതിരെ ഗെയ്ല്‍ നലകിയ അപകീര്‍ത്തി കേസിന്‍റെ വാദത്തിനിടെയാണ് ഓസ്‌ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ സിഡ്‌നി കോടതി ഗെയ്‌ലിന് അനുകൂലമായാണ് വിധി പറഞ്ഞത്.