പി.യു ചിത്ര ഹൈക്കോടതിയിലേക്ക് ; ചിത്രയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര കായികമന്ത്രാലയത്തിന് കത്തയച്ചു. എം ബി രാജേഷ് എം പി , കായികമന്ത്രിയെ ഇന്ന് നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും. ഇന്ത്യന്‍ സംഘത്തിന്‍റെ പരിശീലകരെ തെരഞ്ഞെടുത്തതിലും കടുത്ത വിവേചനമാണ് അത് ലറ്റിക് ഫെഡറേഷന്‍ കാണിച്ചിരിക്കുന്നത്
ലണ്ടനിലേക്ക് പറക്കാനുള്ള ചിത്രയുടെ മോഹം സെലക്ഷന് കമ്മിറ്റി തല്ലിക്കെടുത്തി. 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര പുറത്ത് . ലോക ചാന്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ സാധ്യതിയില്ലാത്തതു കൊണ്ട് തെരഞ്ഞെടുത്തില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ന്യായീകരണം. ലോകറാങ്കിംഗില്‍ ആദ്യ നൂറില്‍ പോലും വരാത്ത ജി ലക്ഷമണന്‍ രണ്ടിനത്തില്‍ ലണ്ടനില്‍ എങ്ങിനെ മല്‍സരിക്കുന്നു എന്നതിന് പക്ഷെ മൗനം മാത്രം മറുപടി. ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെയാണ് ഇത്തവണ അയക്കുന്നത്.
ഇവരില്‍ ആരെങ്കിലും മെഡല്‍ നേടുമോ എന്ന് ചോദിച്ചാല്‍ അത് ലറ്റിക്ക് ഫെഡറേഷന് ഉത്തരമില്ല. ലോക മീറ്റിന്‍റെ ചരിത്രത്തില്‍ ഇന്ത്യ ഇതേവരെ നേടിയത് ഒരു മെഡല്‍ മാത്രമാണെന്നും ഓര്‍ക്കണം. കഴിവുള്ള താരങ്ങളെ തടഞ്ഞ ഫെഡേറഷന്‍ പക്ഷെ നാടു കാണാന്‍ ഉദ്യോഗസ്ഥരെയും പരിശീലകരേയും കാര്യമായി ടിമില്‍ഉള്‍പ്പെടുത്തി. 24 താരങ്ങള്‍ക്ക് അകമ്പടിയായി പരിശീലകരടക്കം 13 പേര്‍. പരിശീലകരെ ഉള്‍പ്പെടുത്തയതിലും കടുത്ത വിവേചനം ഉണ്ട്.
ടീമിലുള്ള മൂന്ന് താരങ്ങളുടെ പരിശീലകനായ പി ബി ജയകുമാറിനെ തഴഞ്ഞു. അതേ സമയം ഒരു റിലേയില്‍ മാത്രം മല്‍സരിക്കുന്ന താരത്തിന്‍റെ പരിശീലകയെ ഉള്‍പ്പെടുത്തി. ഗോഡ്ഫാദറില്ലാതെ പോയതാണ് ചിത്രക്ക് വിനയായതെന്നും വിലയിരുത്തലുണ്ട്. ലോക ചാന്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നതിലൂടെ ലഭിക്കുമായിരുന്ന അനുഭവത്ത് 22 കാരിയായ ചിത്രക്ക് നിഷേധിച്ചത് നീതിയാണോ എന്ന ചോദ്യവും ഉയരുന്നു.
അതേസമയം പി.യു ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ചിത്രയെ ഉൾപ്പെടുത്താൻ സംസ്ഥാനം സമ്മർദം ചെലുത്തും. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.