പരാജയങ്ങളില്‍ വലയുന്ന പഞ്ചാബ് കിംഗ്സ് ഇലവന്‍ ടീമിന്‍റെ ഉടമ പ്രീതി സിന്‍റെ ടീം മെന്‍റര്‍ സേവാഗിനോട് പൊട്ടിത്തെറിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ട്

മുംബൈ : പരാജയങ്ങളില്‍ വലയുന്ന പഞ്ചാബ് കിംഗ്സ് ഇലവന്‍ ടീമിന്‍റെ ഉടമ പ്രീതി സിന്‍റെ ടീം മെന്‍റര്‍ സേവാഗിനോട് പൊട്ടിത്തെറിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ട്. പ്രീതിസിന്‍റെ രൂക്ഷമായി സംസാരിച്ചതോടെ ടീം മെന്‍റര്‍ സ്ഥാനത്ത് നിന്നും ഒഴിയുവാന്‍ സേവാഗ് ആഗ്രഹം പ്രകടിപ്പിച്ചെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മത്സരം കഴിഞ്ഞയുടന്‍ സേവാഗിനടുത്തെത്തിയ പ്രീതി തുറന്നടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പരിശീലകനായ സേവാഗിന്റെ തന്ത്രങ്ങള്‍ ഫലം കാണാത്തതിലുള്ള അഭിപ്രായ വ്യത്യാസം നടി വ്യക്തമാക്കി. മത്സരശേഷം താരങ്ങള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനും മുന്‍പായിരുന്നു സേവാഗിന് അടുത്ത് എത്തി പ്രീതി സിന്‍റെ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മികച്ച പ്രകടനം പുറത്തെടുക്കാറുള്ള കരുണ്‍ നായരെയോ മനോജ് തിവാരിയെയോ പരിഗണിക്കാതെയാണ് സേവാഗിന്‍റെ നിലപാട് എന്നാണ് പ്രീതിയുടെ അഭിപ്രായം.

മൂന്നാമനായി കളത്തിലിറങ്ങിയ അശ്വിന്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഇതാണ് പ്രീതിയെ പ്രകോപിപ്പിച്ചതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സേവാഗിന്‍റെതാണ് എന്ന തരത്തിലായിരുന്നു പ്രീതിയുടെ പ്രതികരണം.

എന്നാല്‍ സേവാഗ് പ്രീതിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ സേവാഗ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തന്‍റെ മേഖലകളില്‍ ഇടപെടുന്നതില്‍ നിന്നും പ്രീതിയെ വിലക്കണമെന്ന് ടീം ഉടമകളായ നെസ് വാഡിയയോടും മോഹിത് ബര്‍മ്മനോടും സേവാഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പ്രീതിയെ അടക്കി നിര്‍ത്തണമെന്നായിരുന്നു ആവശ്യം. സേവാഗും പ്രീതിയും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ബര്‍മ്മന്‍റെ പ്രതികരണം. മത്സരശേഷം ഉടമയും പരിശീലകനും തമ്മിലുള്ള സാധാരണ ആശയവിനിമയം മാത്രമാണുണ്ടായതെന്നാണ് ടീം വൃത്തങ്ങളുടെ വിശദീകരണം.