പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി യാതൊരു വിധത്തിലുള്ള കായിക മത്സരങ്ങളും പാടില്ലെന്ന് ഗാംഗുലി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കിയ ഗാംഗുലി താരങ്ങളുടെ ചിത്രങ്ങള്‍ മാറ്റുന്നതല്ല പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അതിപ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍റെ ചിത്രം നീക്കണണെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയാണ് രംഗത്തെത്തിയത്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അധ്യക്ഷനായുള്ള ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം.

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി യാതൊരു വിധത്തിലുള്ള കായിക മത്സരങ്ങളും പാടില്ലെന്ന് ഗാംഗുലി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കിയ ഗാംഗുലി താരങ്ങളുടെ ചിത്രങ്ങള്‍ മാറ്റുന്നതല്ല പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഇമ്രാന്‍റെ ചിത്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റേഡിയത്തിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇവര്‍ സ്റ്റേഡിയത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത പൊലീസ് തടഞ്ഞു. പിന്നീട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നേരത്തെ പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം, ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം, ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്ന് ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തിരുന്നു. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്നും പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.