സഞ്ജിതാ ചാനു ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു ബി സാംപിള്‍ പരിശോധനയിലും പരാജയപ്പെട്ടാൽ നാല് വര്‍ഷം വിലക്ക്

ദില്ലി: കോമൺവെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം സഞ്ജിതാ ചാനു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ചാനുവിനെ സസ്പെന്‍ഡ് ചെയ്തതായി രാജ്യാന്തര ഭാരോദ്വഹന സംഘടന അറിയിച്ചു. ബി സാംപിള്‍ പരിശോധനയിലും പരാജയപ്പെട്ടാൽ ചാനുവിനെ നാല് വര്‍ഷത്തേക്ക് വിലക്കും.

കോമൺവെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡലും ചാനുവിന് നഷ്ടമായേക്കും. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിൽ നടന്ന ലോക ചാംപ്യന്‍ഷിപ്പിനിടയിലെ പരിശോധനയിൽ ചാനു പരാജയപ്പെട്ടെന്നാണ് സൂചന. ചാനു മരുന്നടിക്ക് കുടുങ്ങിയതോടെ 2020ലെ ടോക്യോ ഒളിംപിക്സില്‍ ഇന്ത്യയുടെ ഒരു ക്വാട്ട നഷ്ടമാകും. കോമൺവെല്‍ത്ത് ഗെയിംസിലെ 53 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോര്‍ഡോടെയാണ് ചാനു സ്വര്‍ണം നേടിയത്.