ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്കെന്ന മുന്നറിയിപ്പുമായി മുന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐ ഭരണാധികരികള്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. ബിസിസിഐയുടെ പ്രതിച്ഛായ മോശമാകുന്നതിൽ  ആശങ്ക രേഖപ്പെടുത്തിയ ഗാംഗുലി  ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനത്തെ രക്ഷിക്കാൻ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരോട് കത്തിലൂടെ അഭ്യർഥിച്ചു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്കെന്ന മുന്നറിയിപ്പുമായി മുന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐ ഭരണാധികരികള്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. ബിസിസിഐയുടെ പ്രതിച്ഛായ മോശമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനത്തെ രക്ഷിക്കാൻ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരോട് കത്തിലൂടെ അഭ്യർഥിച്ചു.

കത്തിലെ വിശദാംശങ്ങള്‍: ഇന്ത്യയ്ക്കായി ദീർഘകാലം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിലും അവിടുത്തെ ജയപരാജയങ്ങൾ ഏറെക്കാലം ജീവിതത്തെ ചൂഴ്ന്നു നിന്നിട്ടുള്ളതിനാലും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. എങ്കിലും ഏറെ ആശങ്കയോടെ (ആശങ്ക എന്ന വാക്കാണ് ഞാൻ ഉപയോഗിക്കുന്നത്) ഒരു കാര്യം കുറിക്കട്ടെ. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്ക്കൊത്ത രീതിയിലല്ല

ഇന്ത്യൻ ക്രിക്കറ്റിന് സ്വന്തമായുള്ള വലിയ ആരാധക പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയും ഗാംഗുലി പങ്കുവയ്ക്കുന്നുണ്ട്. വളരെയേറെ വർഷത്തെ കഠിനാധ്വാനം കൊണ്ട് പ്രതിജ്ഞാബദ്ധരായ ഭരണകർത്താക്കളും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളും ചേർന്നാണ് ലക്ഷക്കണക്കിനു പേരെ ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകരാക്കി മാറ്റിയതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ രീതി തുടർന്നാൽ ഈ ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്കയാണ് ഗാംഗുലി കത്തിലൂടെ പങ്കുവയ്ക്കുന്നത്.

രാഹുൽ ജോഹ്‍റിക്കെതിരായ ‘മി ടൂ’ ആരോപണത്തെക്കുറിച്ചും ഗാംഗുലി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല. എങ്കിലും അടുത്ത കാലത്ത് ഉയർന്ന പീഡന ആരോപണം ബിസിസിഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ സംഭവം കൈകാര്യം ചെയ്ത രീതിയിലെ പിഴവുകൾ. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി നാലു പേരിൽനിന്നു രണ്ടു പേരായി ചുരുങ്ങിയിരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ടു പേരും വിഭജിക്കപ്പെട്ടതായി കാണുന്നു.

ഇന്ത്യന്‍ ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മോശം അനുഭവങ്ങളും ഗാംഗുലി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രവി ശാസ്ത്രിക്ക് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനായി മാത്രം ഭരണ സമിതി സമയം നീട്ടി നല്‍കി. രവി ശാസ്ത്രിയെ കോച്ചായി തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പുനര്‍വിചിന്തനം നടത്താന്‍ കോലിക്ക് കുറച്ചുകൂടി സമയം അനുവദിച്ചുവെന്ന് താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ദിവസം വൈകിട്ടുതന്നെ ഭരണസമിതി രവി ശാസ്ത്രിയെ കോച്ചായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായും സഹീര്‍ ഖാനെ ബൗളിംഗ് കണ്‍സള്‍ട്ടന്റായും നിയമിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല. ആഭ്യന്തര സീസണിന്റെ മധ്യത്തില്‍വെച്ച് ക്രിക്കറ്റ് സാഹചര്യങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്തി.താന്‍ കൂടി ഉള്‍പ്പെട്ട ക്രിക്കറ്റ് വിദഗ്ദ സമിതി നല്‍കിയ നിര്‍ദേശങ്ങെല്ലാം ഭരണസമിതി തള്ളിക്കളയുകയാണ്. ഡേ നൈറ്റ് ടെസ്റ്റ് നടത്താനുള്ള നിര്‍ദേശം ടീം അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തള്ളിക്കളഞ്ഞുവെന്നായിരുന്നു രാഹുല്‍ ജോഹ്റി പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന പരമ്പരയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണെന്നും ഗാംഗുലി കത്തില്‍ പറയുന്നു.