രാജസ്ഥാനെതിരെ 69 റണ്‍സ് നേടിയതോടെയാണ് പന്ത് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 13 വിക്കറ്റ് നേടിയ ട്രന്‍ഡ് ബൗള്‍ട്ടിനാണ് പര്‍പ്പിള്‍ ക്യാപ്പ്.

ദില്ലി: സീസണിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഋഷഭ് പന്ത്. രാജസ്ഥാനെതിരെ 69 റണ്‍സ് നേടിയതോടെയാണ് പന്ത് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. സീസണിലെ 9 കളിയില്‍ 375 റണ്‍സാണ് പന്ത് ഇതുവരെ നേടിയത്. മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ പന്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് 180.28 ആണ്. 370 റണ്‍സുള്ള ചെന്നൈ താരം അമ്പാട്ടി റായുഡു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ബാഗ്ലൂര്‍ നായകന്‍ വിരാട് കോലി, ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 8 കളിയില്‍ 282 റണ്‍സുള്ള സഞ്ജു സാംസണ്‍ എട്ടാം സ്ഥാനത്താണ്.

വിക്കറ്റുവേട്ടയില്‍ മുന്നിലെത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും ഡല്‍ഹി താരത്തിനാണ്. 13 വിക്കറ്റ നേടിയ ട്രന്‍ഡ് ബൗള്‍ട്ടാണ് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്. രാജസ്ഥാന്റെ രണ്ട് വിക്കറ്റ് നേടിയ ബോള്‍ട്ട്, ഹൈദരാബാദിന്റെ സിദ്ധാര്‍ത്ഥ് കൗളിനെയാണ് പിന്തള്ളിയത്. സഞ്ജു സാംസണെയും ബെന്‍ സ്റ്റോക്‌സിനെയും പുറത്താക്കിയാണ് ബൗള്‍ട്ട് പര്‍പ്പിള്‍ ക്യാപ്പ് തിരിച്ചുപിടിച്ചത്.

കിവീസ് പേസര്‍ക്ക് ഒമ്പത് കളിയില്‍ 13 വിക്കറ്റുണ്ട്. കൗളിന് എട്ട് മത്സരങ്ങളില്‍ പതിനൊന്ന് വിക്കറ്റാണുള്ളത്. മുംബൈയുടെ മായങ്ക് മാര്‍ക്കണ്ഡേ , ഹാര്‍ദിക് പണ്ഡ്യ എന്നിവരും ബാംഗ്ലൂരിന്റെ ഉമേഷ് യാദവും 11 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.