വിശാഖപ്പട്ടണത്തെ ഗംഭീര ജയം കാരണം മൊഹാലിയിലെ ടീമിൽ മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി സാഹയ്ക്ക് പരിക്കേറ്റു. എങ്കിലും പാര്‍ത്ഥിവ് പട്ടേലിന്‍റെ വരവൊഴിച്ചാൽ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഭുവനേശ്വര്‍ കുമാറിനെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മുഹമ്മദ് ഷമിയും ഉമേഷ് യാദവും അന്തിമ ഇലവനില്‍ തുടരാനാണ് സാധ്യത.

അതേസമയം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍‍ലറിന് അവസരം നല്‍കാന്‍ ഒരുങ്ങുകയാണ് അലിസ്റ്റര്‍ കുക്ക്. കഴിഞ്ഞ 6 ഇന്നിംഗ്സിലും തിളങ്ങാതിരുന്ന ഡക്കറ്റ് പുറത്തുപോകും. ഏകദിനത്തിൽ ഇംഗ്ലണ്ടിന്‍റെ വേഗമറിയ മൂന്ന് സെഞ്ച്വറികളും ബട്‍ലറിന്‍റെ പേരിലാണ്. 

അതേ സമയം ഇംഗ്ലണ്ടിന് തിരിച്ചടിയായി പരിക്ക്. പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനും ഓള്‍ റൗണ്ടര്‍ സഫര്‍ അന്‍സാരിക്കുമേറ്റ പരിക്കാണ് ഇംഗ്ലണ്ടിനെ വലക്കുന്നത്. ഇരുവരും ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. രണ്ടാം ടെസ്റ്റിനിടെ കാലിന് പരിക്കേറ്റ ബ്രോഡിന് മൊഹാലിയില്‍ കളത്തിലിറങ്ങാനാകില്ലെന്നാണ് സൂചന. 

അന്‍സാരിയുടെ പരിക്കിന്‍റെ തീവ്രത എത്രത്തോളമെന്ന് വ്യക്തമല്ല. പരിക്കിനെക്കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല.