അനസിനും ഹിമയ്ക്കും പിന്നാലെ ദ്യുതിയ്ക്കും വെള്ളിത്തിളക്കം
വനിതകളുടെ നൂറ് മീറ്ററിൽ 11.32 സെക്കന്റിൽ ഓടിയെത്തിയാണ് ദ്യുതി വെള്ളി സ്വന്തമാക്കിയത്. ബഹ്റൈൻ താരം എഡിഡിയോംഗ് ഒഡിയോംഗ് 11.30 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് സ്വര്‍ണം നേടിയപ്പോള്‍ ചൈനീസ് താരം വെയ് യോംഗ്ലി 11.33 സെക്കന്റിൽ ഓടിയെത്തി വെങ്കലം സ്വന്തമാക്കി
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനമായി ദ്യുതി ചന്ദും വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കി. മലയാളി താരം മുഹമ്മദ് അനസിനും ഹിമ ദാസിനും പിന്നാലെയാണ് ദ്യുതിയുടെ നേട്ടം.
വനിതകളുടെ നൂറ് മീറ്ററിൽ 11.32 സെക്കന്റിൽ ഓടിയെത്തിയാണ് ദ്യുതി വെള്ളി സ്വന്തമാക്കിയത്. ബഹ്റൈൻ താരം എഡിഡിയോംഗ് ഒഡിയോംഗ് 11.30 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് സ്വര്‍ണം നേടിയപ്പോള്‍ ചൈനീസ് താരം വെയ് യോംഗ്ലി 11.33 സെക്കന്റിൽ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.
നേരത്തെ 400 മീറ്റര്‍ പുരുഷ വിഭാഗത്തിലാണ് മലയാളി താരം മുഹമ്മദ് അനസ് നേട്ടം സ്വന്തമാക്കിയത്. ഹിമ ദാസാകട്ടെ 400 മീറ്റര്‍ വനിതാ വിഭാഗത്തിലും നേട്ടം കരസ്ഥമാക്കിയിരുന്നു.
പുരുഷ വിഭാഗത്തില്‍ 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. ഖത്തറിന്റെ അബ്ദലേല ഹസന്‍ (44.89) സ്വര്‍ണവും ബഹ്‌റൈന്റെ അലി ഖാമിസ് വെങ്കലവും (45.70) നേടി.
വനിതാ വിഭാഗത്തില്‍ 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് ഹിമ ചരിത്രം കുറിച്ചത്. 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബഹ്‌റൈന്റെ സല്‍വ ഈദ് നാസര്‍ (50.09) സ്വര്‍ണവും കസാഖിസ്ഥാന്റെ എലീന മിഖീന (52.63) വെങ്കലവും നേടി. ഏഴ് സ്വര്‍ണവും പത്ത് വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 34 ആയിട്ടുണ്ട്.