കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് തുണയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇംഗ്ലണ്ട് 20 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടിന് 102 റണ്‍സ് എന്ന നിലയിലാണ്. 35 റണ്‍സെടുത്ത സാം ബില്ലിംഗ്സിന്റെയും അറുപത് റണ്‍സെടുത്ത ജേസന്‍ റോയിയുടെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. രവീന്ദ്ര ജഡേജയാണ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത്. രണ്ടു റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും റണ്‍സൊന്നും എടുക്കാതെ ഇയന്‍ മോര്‍ഗനുമാണ് ക്രീസില്‍. ആദ്യ വിക്കറ്റില്‍ ബില്ലിംഗ്സും ജേസന്‍ റോയിയും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഈ മല്‍സരം ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ആദ്യ രണ്ടു കളികളിലും മികച്ച പോരാട്ടം കാഴ്‌ചവെച്ച ഇംഗ്ലണ്ടിന് നാണംകെടാതിരിക്കാന്‍ ഈ മല്‍സരത്തില്‍ ജയം അനിവാര്യമാണ്.