ഗോള്‍ മഴയില്‍ ജയിച്ച് ലിവര്‍പൂളും സിറ്റിയും; നനഞ്ഞുകുതിര്‍ന്ന് യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി ടീമുകളുടെ ഗോള്‍ വര്‍ഷം. എന്നാല്‍ യുണൈറ്റഡ് നിരാശപ്പെടുത്തി...
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി ടീമുകള്‍ക്ക് വമ്പന്‍ ജയം. ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളിന് സതാംപ്ടണെ തോൽപിച്ചു. പത്താം മിനുറ്റില്‍ വെസ്‌ലി ഹൂഡെറ്റിന്‍റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ലിവര്‍പൂളിനായി ജോയല്‍ മാറ്റിപ്(21), മുഹമ്മദ് സലാ(45+3) എന്നിവര്‍ വലകുലുക്കി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ തുടർച്ചയായ ആറാം ജയമാണിത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി മടക്കമില്ലാത്ത അഞ്ച് ഗോളിന് കാർഡിഫ് സിറ്റിയെ തകർത്തു. 32-ാം മിനുറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍ മഴയ്ക്ക് തുടക്കമിട്ട സിറ്റിക്കായി 35-ാം മിനുറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയും 44-ാം മിനുറ്റില്‍ ഗുണ്‍ഡോഗണും ലക്ഷ്യംകണ്ടു. രണ്ടാം പകുതിയില്‍ റിയാദ് മഹ്‌റസിന്‍റെ ഇരട്ട ഗോളാണ്(67, 89) സിറ്റിയുടെ പട്ടിക അഞ്ചിലെത്തിച്ചത്.
എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നിരാശയുടെ ദിനമായി. യുണൈറ്റഡും വോൾവർഹാംപ്ടണും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ആറില്‍ ആറും ജയിച്ച് ലിവര്‍പൂള്‍ ഒന്നാമതും അഞ്ച് ജയവുമായി സിറ്റി രണ്ടാം സ്ഥാനത്തുമാണ്. ആറില്‍ മൂന്ന് ജയം മാത്രമുള്ള യുണൈറ്റഡ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.