ദില്ലി: പുകമഞ്ഞ് നിറഞ്ഞ ദില്ലിയില്‍ ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം സംഘടിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ലോകകപ്പ് സംഘാടക സമിതി അധ്യക്ഷന്‍. ദീപാവലി മുതല്‍ ഫെബ്രുവരി അവസാനം വരെ ദില്ലിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നു എന്ന് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണ്ണമെന്‍റ് ഡയറക്ടര്‍ ജാവിയര്‍ സിപ്പി അഭിപ്രായപ്പെട്ടു. 

സ്‌പോര്‍ട്സ് ആരോഗ്യത്തിന് വേണ്ടിയുള്ളതാണ്. ദില്ലിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് സമയക്രമം തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് പുകമഞ്ഞും വായു മലിനീകരണവും മൂലം തടസപ്പെട്ടിരുന്നു. അപകടകരമായ നിരക്കിലാണ് ദില്ലിയില്‍ വായു മലിനീകരണ തോട് ഇപ്പോളുള്ളത്.

ശ്രീലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിച്ചാണ് കളിക്കാനിറങ്ങിയത്. ശ്രീലങ്കക്ക് ഫീല്‍ഡ് ചെയ്യാന്‍ താരങ്ങള്‍ തികയാതെ വന്നതോടെ ഇന്നിംഗ്സിന്‍റെ 123-ാം ഓവറില്‍ നായകന്‍ വിരാട് കോലി ഇന്ത്യ ഡിക്ലയര്‍ ചെയ്തതായി അറിയിച്ചു. താരങ്ങളും പരിശീലകരും അംപയര്‍മാരുമായി സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോളായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത ഡിക്ലയര്‍.