താരത്തിന്‍റെ പുതിയ പ്രസ്താവന ആരാധകര്‍ക്ക് അത്ര സുഖകരമാവില്ല

സാവോപോള: റഷ്യന്‍ ലോകകപ്പിന് മുമ്പ് ബ്രസീലിയന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. നെയ്മറുടെ മടങ്ങിവരവോടെ ലോകകപ്പില്‍ ബ്രസീലീയന്‍ കരുത്ത് ഇരട്ടിയാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന താരത്തിന്‍റെ പുതിയ പ്രസ്താവന ആരാധകര്‍ക്ക് അത്ര സുഖകരമാവില്ല.

ലോകകപ്പ് അടുത്തിരിക്കേ തന്നെ ഭയം കീഴ്പ്പെടുത്തുന്നതായി നെയ്മര്‍ പറയുന്നു. പരിക്കില്‍ മോചിതനായ ശേഷമുള്ള സുപ്രധാന ടൂര്‍ണമെന്‍റില്‍ മികവ് പ്രകടിപ്പിക്കാനാകുമോ എന്ന ആശങ്കയാണ് നെയ്മറെ അലട്ടുന്നത്. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ താനുണ്ടാകുമെന്ന് നെയ്മര്‍ പറയുമ്പോഴും താരത്തിന്‍റെ ആത്മവിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്. ഫ്രഞ്ച് ലീഗിനിടെ പരിക്കേറ്റ താരം രണ്ട് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 

എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനാവാന്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ കഠിന പരിശ്രമത്തിലാണെന്ന് നെയ്മര്‍ പറയുന്നു. ലോകകപ്പില്‍ ബ്രസീലിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ടീമിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും നെയ്‌മര്‍ പറഞ്ഞു. ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരങ്ങളില്‍ കാനറികള്‍ക്കായി 26കാരനായ താരം ബൂട്ടണിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.