രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് കൂട്ടത്തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ഏഴിന് 61 എന്ന നിലയിലാണ്. വിഷ്ണു വിനോദ് (3), ബേസില്‍ തമ്പി (5) എന്നിവരാണ് ക്രീസില്‍.

കല്‍പ്പറ്റ: രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് കൂട്ടത്തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ഏഴിന് 61 എന്ന നിലയിലാണ്. വിഷ്ണു വിനോദ് (3), ബേസില്‍ തമ്പി (5) എന്നിവരാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. രജ്‌നീഷ് ഗുര്‍ബാനി രണ്ട് വിക്കറ്റ് വീഴ്ത്തി. വിരലിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.

മുഹമ്മദ് അസറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), പി. രാഹുല്‍ (9), വിനൂപ് (0), അരുണ്‍ കാര്‍ത്തിക് (4), സച്ചിന്‍ ബേബി (22), ജലജ് സക്‌സേന (7) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. അസറുദ്ദീനെ ഉമേഷിന്റെ പന്തില്‍ യാഷ് ഠാകൂര്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ സിജോമോനെയും ഉമേഷ് മടക്കി അയച്ചു. സഞ്ജയ് രാമസ്വാമി ക്യാച്ചെടുക്കുകയായിരുന്നു. 

രാഹുലിനെ എന്‍. ഗുര്‍ബാനിയുടെ പന്തില്‍ ഫൈസ് ഫസല്‍ ക്യാച്ചെടുത്ത് പുറത്താക്കി. നാല് പന്ത് മാത്രം പിടിച്ചുനിന്ന വിനൂപിനെ ഉമേഷ് മടക്കിയയച്ചു. സഞ്ജുവിന് പകരമെത്തിയ അരുണ്‍ കാര്‍ത്തികിനും ആയുസുണ്ടായിരുന്നില്ല. ഉമേഷ് വീണ്ടും വില്ലനായി. വിക്കറ്റ് കീപ്പര്‍ അക്ഷയ് വഡ്ക്കര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അരുണ്‍ കാര്‍ത്തിക്. അല്‍പ നേരം പിടിച്ചുനിന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാവട്ടെ ഗുര്‍ബാനിയുടെ പന്തില്‍ ബൗള്‍ഡായി. ജലജ് സക്‌സേനയും ഉമേഷിന് വിക്കറ്റ് നല്‍കിയതോടെ കേരളം 100 കടക്കുമോയെന്ന് കണ്ടറിയണം. 

കേരള ടീം: രാഹുല്‍. പി, മുഹമ്മദ് അസറുദ്ദീന്‍, സിജോമോന്‍ ജോസഫ്, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ.ബി. അരുണ്‍ കാര്‍്ത്തിക്, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, നിതീഷ് എം.ഡി, വിനൂപ്.