ലാഹോര്‍: മുന്‍ പാക്ക് ക്രിക്കറ്റ് താരം ആമിര്‍ ഹനീഫിന്റെ മകന്‍ ആത്മഹത്യ ചെയ്തു. അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതിന്റെ പേരിലാണ് മുഹമ്മദ് സറ്യാബ് തൂങ്ങി മരിച്ചത്. ഹനീഫിന്റെ മൂത്ത മകനാണ് ആദ്യവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിയായ സറ്യാബ്.

1990കളില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിരുന്ന ക്രിക്കറ്റ് താരമാണ് ആമിര്‍ ഹനീഫ്. സെലക്ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ മകന്‍ അസ്വസ്ഥനായിരുന്നുവെന്ന് ഹനീഫ് പറഞ്ഞു. 

ജനുവരിയില്‍ അണ്ടര്‍ 19 ടീമില്‍ കറാച്ചിയെ പ്രതിനിധീകരിച്ച് സറ്യാബ് കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് സറ്യാബിനെ തിരിച്ചയച്ചിരുന്നു. അതിനെ എതിര്‍ത്തെങ്കിലും വീണ്ടും ടീമിലേക്ക് തെരഞ്ഞെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ പിന്നീട് ടീം സെലക്ഷനില്‍ സറ്യാബിനെ തഴഞ്ഞതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ മകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് സെലക്ടര്‍മാരും പരിശീലകരുമാണെന്ന് ഹനീഫ് ആരോപിച്ചു. പരിശീലകര്‍ക്ക് മകനോടുണ്ടായിരുന്ന മനോഭാവമാണ് അവന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നും ഹനീഫ് വ്യക്തമാക്കി.