പ്രസിദ്ധ ക്രിക്കറ്റ് മൈതാനിയായ ഈഡന്‍ ഗാര്‍ഡനില്‍ ടീമുകളെയും താരങ്ങളെയും സ്വാഗതം ചെയ്യാന്‍ മണി മുഴങ്ങാറുണ്ട്. ഇന്ത്യ- വിന്‍ഡീസ് ആദ്യ ടി20യില്‍ ഈ മണിയടിച്ചത് ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിട്ട അസറുദീനാണ്. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്...

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ- വിന്‍ഡീസ് ആദ്യ ടി20ക്ക് മുന്‍പ് മണിയടിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദീനെ ക്ഷണിച്ചതില്‍ രോക്ഷം പ്രകടിപ്പിച്ച് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച 2000ലെ ഒത്തുകളി വിവാദത്തില്‍ വിലക്ക് നേടി കുപ്രസിദ്ധി നേടിയ താരം ഈഡന്‍ ഗാര്‍ഡനിലെ സവിശേഷ ചടങ്ങ് നിര്‍വഹിച്ചതാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറെ ചൊടിപ്പിച്ചത്.

'ഇന്ത്യ ചിലപ്പോള്‍ ഇന്നത്തെ മത്സരം വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ബിസിസിഐയും സിഒഎയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പരാജയപ്പെട്ടു. അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ചയില്ലെന്ന പോളിസിക്ക് ഞായറാഴ്‌ച്ച അവധി നല്‍കിയോ'- ട്വിറ്ററില്‍ ഗംഭീര്‍ ചോദിച്ചു. 

Scroll to load tweet…

ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ആജീവനാന്തകാലം ശിക്ഷിച്ച താരത്തെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ച നടപടിയെയും ഗംഭീര്‍ വിമര്‍ശിച്ചു. വിലക്ക് വന്നതുമുതല്‍ ക്രിക്കറ്റ് ഭരണരംഗത്ത് ചുവടുറപ്പിക്കാന്‍ താരം ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അസോസിയേഷനില്‍ മത്സരിക്കാന്‍ അപേക്ഷ നല്‍കിയിയെങ്കിലും നോമിനേഷന്‍ തള്ളി. 

ഇന്ത്യക്കായി 99 ടെസ്റ്റുകളും 334 ഏകദിനങ്ങളും അസറുദീന്‍ കളിച്ചിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട അസറുദീനെ ആജീവനാന്ത കാലത്തേക്ക് ബിസിസിഐ വിലക്കുകയായിരുന്നു. എന്നാല്‍ 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി അസറിനെ കുറ്റവിമുക്തനാക്കി.