ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ വിജയം നേടിയശേഷം ആവേശത്തില്‍ ‍ഡഗ് ഔട്ടിലെ കസേര ചവിട്ടിത്തെറിപ്പിച്ചത് തന്റെ പിഴയാണെന്ന് കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍. ' ഞാനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. എന്റെ പിഴവ് കാരണം ഞങ്ങളുടെ മഹത്തായ വിജയത്തില്‍ നിന്ന് ശ്രദ്ധതന്നെ മാറിപ്പോയി.

അധികൃതരുമായി ഞാന‍ ഉരസുന്നത് ഇതാദ്യമല്ല. ഈ സംഭവത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. പക്ഷെ അപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. മാതൃകാപുരുഷന്‍മാര്‍ വികാരവിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ലാ എന്നുണ്ടോ ?. അവരും മനുഷ്യരല്ലെ. അവര്‍ക്കും വികാരങ്ങളില്ലെ. അവരും ഈ സമൂഹത്തിലെ ഒരു അംഗംതന്നെയാണ്'-ഗംഭീര്‍ പറഞ്ഞു.

കളിക്കളത്തില്‍ മുമ്പും ഇത്തരം പ്രകടനങ്ങളുടെ പേരില്‍ ഗംഭറിന് പിഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം രഞ്ജി ട്രോഫിയില്‍ ദില്ലി ക്യാപ്റ്റനായിരുന്ന ഗംഭീര്‍ ബംഗാള്‍ നായകനായിരുന്ന മനോജ് തിവാരിയുമായി നടത്തിയ വാക്പോര് കൈയേറ്റത്തിന്റെ വക്കുവരെയെത്തിയിരുന്നു.

ആഹ്ലാദത്തില്‍ കസേര പൊളിച്ചു; ഗംഭീറിന് പിഴ