വിന്‍ഡീസിനെതിരെ തിളങ്ങിയ മൂന്ന് താരങ്ങളെ ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കമെന്ന് ഇതിഹാസ താരം വാദിക്കുന്നു. ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് ഓസീസിനെതിരെ ആരംഭിക്കാനിരിക്കുന്നത്...

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആകാംക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് ഓസീസ് പര്യടനം. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കില്ലെങ്കിലും ഓസീസിനെ അവരുടെ നാട്ടില്‍ ചുരുട്ടിക്കെട്ടുക ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും കാലിടറിയ ഇന്ത്യയ്ക്ക് വിദേശത്ത് മികവുകാട്ടാനുള്ള അവസരമാണിത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിന്‍ഡീസിനെ തരിപ്പിണമാക്കിയാണ് ഇന്ത്യ ഓസീസ് പര്യടനത്തിന് ഒരുങ്ങുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

അതിനാല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ മികവ് കാട്ടിയ മൂന്ന് താരങ്ങളെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. യുവതാരങ്ങളായ പൃഥ്വ ഷായും റിഷഭ് പന്തും പേസര്‍ ഉമേഷ് യാദവും അഡ്‌ലെയ്ഡില്‍ നടക്കുന്ന ടെസ്റ്റിലുണ്ടാകണമെന്ന് ഗവാസ്കര്‍ ആവശ്യപ്പെട്ടു. ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് നേടുക ചെറിയകാര്യമല്ലെന്നും അതിനാലാണ് ഉമേഷിനായി വാദിക്കുന്നതെന്നും ഇതിഹാസ താരം വ്യക്തമാക്കി. ഹൈദരാബാദ് ടെസ്റ്റിലാണ് ഉമേഷ് പത്ത് വിക്കറ്റ് കൊയ്തത്.

ഇന്ത്യയുടെ നാല് വിക്കറ്റ് വീണുകഴിഞ്ഞാലും സെഞ്ചുറി നേടാന്‍ കഴിവുള്ള താരമാണ് പന്ത്. ബാറ്റിംഗില്‍ ഗില്ലിയെയോ ഡി കോക്കിനെയും പോലെയുള്ള ഒരു വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ആറാമനായി ഇറങ്ങുന്നത് ഗുണം ചെയ്യും. കോലിയോ രഹാനെയോ പന്തിന് പങ്കാളിയായി വന്നാല്‍ ആ കൂട്ടുകെട്ട് അപകടം സൃഷ്ടിക്കും. പന്തിന്‍റെ വിക്കറ്റ് കീപ്പിംഗ് ഓരോ മത്സരത്തിലും പുരോഗമിക്കുന്നുണ്ട്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഷായെയും ഗവാസ്‌കര്‍ അഭിനന്ദിച്ചു. ഷാ ഓസീസ് ടിക്കറ്റ് ഉറപ്പായും സ്വന്തമാക്കുമെന്നും മുന്‍ താരം പറഞ്ഞു.